കോട്ടയം: ഡയാലിസിസ് ഉൾപ്പെടെയുള്ള നൂതനചികിത്സകളിലൂടെ കാരിത്താസ് ആശുപത്രി നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം, പെറ്റ് സിടി സ്കാൻ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിതശൈലീരോഗങ്ങളാണ് മലയാളി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. യൂറോപ്പ് അടക്കമുള്ള വിദേശ രാജ്യങ്ങളിലെ ചികിത്സാസൗകര്യം കേരളത്തിലും ലഭ്യമാണ്. മെഡിക്കൽ കോളജിന്റെ നിലവാരത്തിലേക്കു ഉയർന്ന കാരിത്താസ് ആശുപത്രി ഒരിക്കൽ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷചികിത്സാ കേന്ദ്രമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യൂ മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി മുഖ്യ പ്രഭാഷണം നടത്തി. ജോസ് കെ. മാണി എംപി, കെ സുരേഷ് കുറുപ്പ് എംഎൽഎ, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷൻ ജോയി മന്നാമല, ആശുപത്രി ഡയറക്ടർ ഫാ.തോമസ് ആനിമൂട്ടിൽ, സിസ്റ്റർ സി.ടി അന്നമ്മ, ഡോ.അജിത് കെ.ജോയ് എന്നിവർ പ്രസംഗിച്ചു.
ആശുപത്രിയിൽ പുതുതായി നിർമിച്ച ബിഷപ് മാർ അലക്സാണ്ടർ ചൂളപ്പറന്പിൽ ബ്ലോക്കിലാണ് പെറ്റ് സിടി സ്കാൻ പ്രവർത്തനം ആരംഭിച്ചത്. കാരിത്താസ് ഹോം ഡേ ആഘോഷങ്ങളും ഇതോടൊപ്പം നടന്നു.
നൂതനചികിത്സാരീതികളിൽ കാരിത്താസിന്റെ സംഭാവന വിലപ്പെട്ടത്: രമേശ് ചെന്നിത്തല
01:46 AM Jan 15, 2018 | Deepika.com