തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം ഭൂരിപക്ഷം പേരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരളാ റീജിയണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ ( കെആർഎൽസിസി) ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരീഷ് ഹാളിൽ നടത്തിയ ഓഖി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടക്കണക്കുകൾ പറയുന്നതിനുമപ്പുറമാണ്. ഒരേ ജനത വീണ്ടും വീണ്ടും ദുരന്തക്കയത്തിൽ അകപ്പെടുന്ന അവസ്ഥ. ഓഖി ദുരന്തത്തിൽപ്പെട്ട പലരും തങ്ങളുടെ ജീവൻ പോലും പരിഗണിക്കാതെ മറ്റുള്ളവരെ രക്ഷിക്കാനായി ആത്മത്യാഗം ചെയ്തവരാണ്. കടലോരങ്ങളിൽ ചെന്നപ്പോൾ അവരുടെ അവസ്ഥകൾ നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. ഓഖി ദുരന്തത്തെ തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ രാഷ്ട്രീയ കക്ഷികളും ചെയ്ത സേവനങ്ങൾക്ക് ഭാരതീയ കത്തോലിക്കാ സഭയുടെ പേരിലുള്ള നന്ദി അറിയിക്കുന്നു.
കോണ്‍ഗ്രസ്, ബിജെപി കക്ഷികൾ കേന്ദ്രം ഭരിച്ചപ്പോൾ തുടർച്ചയായി സിബിസിഐ ആവശ്യപ്പെട്ടതാണ് കേന്ദ്രത്തിൽ ഒരു ഫിഷറീസ് മന്ത്രാലയം വേണമെന്നുള്ളത്. ഇപ്പോൾ അക്കാര്യം വീണ്ടും ആവശ്യപ്പെടുന്നു. ഓഖി ദുരന്തത്തിന്റെ വേദന ഒരു സമുദായത്തിന്റെയോ, ജാതിയുടേയോ, മതത്തിന്റെയോ മാത്രമായി ചിത്രീകരിക്കരുത്. ഒരു സംസ്കാരമായി ഒരു ജനതയായി ദുരന്തത്തെ നേരിടാൻ സാധിക്കണമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കായി സ്ഥായിയായ നടപടികൾ കൈക്കൊള്ളണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു . ദുരന്തത്തിനു ശേഷമുളള നടപടിക്രമങ്ങളിൽ എല്ലാവരേയും സഹകരിപ്പിച്ചുള്ള നടപടി ക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാവരുടേയും ഉള്ളിന്റെ ഉള്ളിൽ പ്രതീക്ഷിക്കുന്നത് ഒരു സാന്ത്വന സ്പർശമാണ്. സ്നേഹവും കരുതലും നല്കാൻ നമ്മൾ കൂടെ ഉണ്ടെന്നുള്ള തോന്നൽ അവർക്ക് ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തണം.
ഓഖി ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ ഒരു കോടി രൂപ നല്‍കിയത് ഏറെ പരാമർശിക്കപ്പെടണം. സർക്കാരിന്റെ ഭാഗത്തു നിന്നു നല്ലസമീപനമാണുള്ളത്. ദുരന്തത്തിൽ മരണപ്പെട്ടവർക്കുള്ള സർക്കാരിന്റെ സാന്പത്തിക സഹായവിതരണം തുടങ്ങി. മറ്റു വാഗ്ദാനങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഉടൻ ഒരു ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഖി പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ലത്തീൻ അതിരൂപത സ്വീകരിച്ചിരിക്കുന്നതെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
ഓഖി ദുരന്തം ഇപ്പോഴും തീരദേശത്തെ കണ്ണീരിൽ ആഴ്ത്തിയിരിക്കയാണെന്നു ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ പറഞ്ഞു. അമ്മമാരുടേയും മക്കളുടേയും കണ്ണുനീർ തോരുന്നില്ല. കത്തോലിക്കാ സഭ വേദനിക്കുന്നവന്റെ കണ്ണീർ ഒപ്പുന്ന സഭയാണെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ, തിരുവനന്തപുരം അതിരൂപതാ വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര, എന്നിവർ പ്രസംഗിച്ചു. കെ.ആർഎൽസിസി വൈസ് പ്രസിഡന്റ്, ഷാജി ജോർജ്, ട്രഷറർ ആന്റണി നൊറോണ, സെക്രട്ടറി ആന്റണി ആൽബർട്ട് എന്നിവർ സന്നിഹിതരായിരുന്നു.
ഓഖി ദുരന്തത്തിന്റെ യഥാർഥ ചിത്രം ഭൂരിപക്ഷവും തിരിച്ചറിഞ്ഞിട്ടില്ല: കർദിനാൾ മാർ ക്ലീമിസ് ബാവ
01:46 AM Jan 15, 2018 | Deepika.com