കൊച്ചി: സാന്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് 50 ശതമാനത്തിലധികം പദ്ധതിവിഹിതം ചെലവഴിച്ചത് 249 തദ്ദേശ സ്ഥാപനങ്ങൾ മാത്രം. 951 തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി വിഹിതം പകുതി പോലും ചെലവഴിച്ചിട്ടില്ല.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 217 പഞ്ചായത്തുകളും 24 ബ്ലോക്ക് പഞ്ചായത്തുകളും 8 മുൻസിപ്പാലിറ്റികളും മാത്രമാണു പദ്ധതി തുകയുടെ 50 ശതമാനത്തിലധികം ചെലവഴിച്ചിരിക്കുന്നത്. ഡിസംബർ 31നകം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി തുകയുടെ 70 ശതമാനം ചിലവഴിക്കണമെന്നു ധനമന്ത്രി തോമസ് ഐസക് നിർദേശിച്ചിരുന്നു. എന്നാൽ, 39 ഗ്രാമ പഞ്ചായത്തുകൾ മാത്രമാണ് 70 ശതമാനം പദ്ധതി തുക ഇതിനോടകം ചെലവഴിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 941 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ 18 ഗ്രാമപഞ്ചായത്തുകൾ 100 ശതമാനത്തിലധികം തുക ചെലവഴിച്ചപ്പോൾ 37 ഗ്രാമപഞ്ചായത്തുകൾ 25 ശതമാനം പോലും തുക ചെലവഴിച്ചിട്ടില്ല. ഏറ്റവുമധികം പദ്ധതി തുക ചെലവഴിച്ചിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ മുട്ടാർ ഗ്രാമപഞ്ചായത്താണ്. 175.90 ശതമാനം. ഏറ്റവും കുറവ് പാലക്കാട് ജില്ലയിലെ നെല്ലിയാന്പതി ഗ്രാമപഞ്ചായത്ത്. 8.17 ശതമാനം.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 24 എണ്ണം മാത്രമാണ് 50 ശതമാനത്തിലധികം തുക ചെലവഴിച്ചിരിക്കുന്നത്. 64.48 ശതമാനം ചെലവഴിച്ച തിരുവനന്തപുരം ജില്ലയിലെ പെരുംകടവിളയാണ് ഏറ്റവും അധികം തുക ചെലവഴിച്ച ബ്ലോക്ക്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തിൽ ഒരെണ്ണം പോലും പദ്ധതിത്തുകയുടെ 30 ശതമാനം പോലും ചെലവഴിച്ചിട്ടില്ല. ഏറ്റവും അധികം തുക ചെലവഴിച്ച വയനാട് ജില്ലാ പഞ്ചായത്ത് 28.97 ശതമാനമാണ് ചെലവഴിച്ചിരിക്കുന്നത്.
87 മുനിസിപ്പാലിറ്റികളിൽ ഈരാറ്റുപേട്ട, ആലുവ, താനൂർ, നോർത്ത് പറവൂർ, പുനലൂർ, കോതമംഗലം, കട്ടപ്പന, തിരൂർ മുനിസിപ്പാലിറ്റികൾ മാത്രമാണ് 50 ശതമാനത്തിലധികം തുക ചെലവഴിച്ചിരിക്കുന്നത്.
ബിജോ ടോമി
ഇനി രണ്ടര മാസം; വിഹിതം പാതിപോലും ചെലവിടാതെ 951 തദ്ദേശ സ്ഥാപനങ്ങൾ
01:15 AM Jan 15, 2018 | Deepika.com