കൊച്ചി: ദൃശ്യമാധ്യമങ്ങൾക്കു വലിയ സ്വാധീനമുള്ള ഇക്കാലത്തു മനുഷ്യജീവിതത്തിലെ ഭാവാത്മകമൂല്യങ്ങൾക്കു പ്രാധാന്യംകൊടുക്കുന്ന സൃഷ്ടികൾക്കു രൂപംകൊടുക്കാൻ ശ്രമിക്കണമെന്നു ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ് ഏബ്രാഹം മാർ ജൂലിയോസ് പറഞ്ഞു. കെസിബിസി ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച ലൂമെൻ ഹ്രസ്വചിത്രമത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ പിഒസിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചലച്ചിത്രതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു.
കെസിബിസി ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച ഹ്രസ്വചിത്രമത്സരത്തിൽ പാരിഷ് കാറ്റഗറിയിൽ നൂറനാടിലെ ബിനു ഫ്രാൻസിസ് സംവിധാനം ചെയ്ത ‘ഒന്നാം പാഠം’ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് നേടി. ഷീൽഡും 25,000 രൂപയുമാണ് സമ്മാനം. ഇൻസ്റ്റിറ്റ്യൂഷൻ കാറ്റഗറിയിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിലെ ഡോ. റോസി തന്പി സംവിധാനം ചെയ്ത ‘സാക്ഷ’ ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരം ലൂർദ് ഫൊറോനയും തൃശൂർ മേരിമാതാ സെമിനാരിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള സമ്മാനം ബിനു ഫ്രാൻസിസിനും മികച്ച നടനുള്ള സമ്മാനം ആൽബിൻ ബൈജു, അഖിൽ എന്നിവർക്കും സമ്മാനിച്ചു. ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച അഖിലകേരള സാഹിത്യരചനാമത്സര ജേതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണംചെയ്തു. ബൈബിൾ കമ്മീഷൻ സെക്രട്ടറി ഡോ. ജോണ്സണ് പുതുശേരി, പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ഡായ് കുന്നത്ത്, തോമസ് എണ്‍പതിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ലൂമെൻ ഹ്രസ്വചിത്രമത്സരം: ഒന്നാം പാഠം മികച്ച ചിത്രം
01:15 AM Jan 15, 2018 | Deepika.com