തിരുവനന്തപുരം: യുഡിഎഫ് ബന്ധം ഉപേക്ഷിച്ചു ജനതാദൾ-യു ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇടതുമുന്നണിയിൽ ചേരാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ഇന്നലെ ചേർന്ന സംസ്ഥാന കൗണ്സിൽ യോഗം അംഗീകരിച്ചതായി ജനതാദൾ-യു സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ യുഡിഎഫിൽനിന്നു കിട്ടിയതു നഷ്ടങ്ങൾ മാത്രമാണ്. യുഡിഎഫിനോടു നന്ദികേടു കാണിച്ചിട്ടില്ല. അവർക്കു ലാഭമേ ഉണ്ടായിട്ടുള്ളുവെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
ഇടതുമുന്നണിയോടൊപ്പം 40 വർഷം ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. അതു വ്യക്തിപരമല്ല. താനും പിണറായി വിജയനും അടിയന്തരാവസ്ഥക്കാലത്തു ജയിലിൽ കിടന്നിട്ടുണ്ട്. ഇടതുപക്ഷത്തിനു മാത്രമാണു പോലീസ് മർദനത്തിന്റെയും സഹനത്തിന്റെയും കഥകൾ പറയാനുള്ളത്. യുഡിഎഫിന് ഇത്തരത്തിലുള്ള ഒന്നും പറയാനില്ല.
ഇന്നത്തെ ദേശീയ രാഷ്ട്രീയംകൂടി കണക്കിലെടുത്താണു ജനതാദൾ-യു ഇടതുമുന്നണിലേക്കു പോകുന്നതെന്നും എം.പി. വീരേന്ദ്രകുമാർ പറഞ്ഞു. നിലവിലെ പാർലമെന്ററി സംവിധാനം പരിശോധിക്കുമ്പോൾ ജനതാദൾ-യു സംപൂജ്യരാണ്. നേരത്തേ അതല്ലായിരുന്നു സ്ഥിതി. ഇടതുമുന്നണിയിൽ നിന്നപ്പോൾ പാർട്ടിയുടെ ശക്തി എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി പ്രവേശനത്തെ സംബന്ധിച്ചു സിപിഎം നേതാക്കളുമായി ഉടൻ തന്നെ ചർച്ച നടത്തും. ഒരു ഉപാധിയും കൂടാതെയാണ് ഇടതുമുന്നണിയിലേക്കു പോകാൻ തീരുമാനിച്ചത്. പാർട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ സ്വാഗതം ചെയ്തു. പുതിയ മുന്നണി പ്രവേശനം രണ്ടു മേഖലാ യോഗങ്ങൾ വിളിച്ചു റിപ്പോർട്ട് ചെയും. ഇതിനായി ഉടൻതന്നെ ജില്ലാ കമ്മിറ്റികൾ വിളിച്ചുചേർക്കുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
ജനതാദൾ-യു യുഡിഎഫ് വിട്ടു
02:03 AM Jan 13, 2018 | Deepika.com