തിരുവനന്തപുരം: സാമ്പത്തികശേഷിയുള്ള പ്രവാസികളിൽനിന്ന് ഉദാരമായ സംഭാവനകൾ സ്വീകരിച്ച് പ്രവാസി ക്ഷേമനിധി ഉദാരമാക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി ക്ഷേമ ബോർഡിനുള്ള ധനസഹായം ഉയർത്താൻ ശ്രമിക്കുമെന്നും ലോക കേരളസഭ ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രവാസി നിക്ഷേപങ്ങൾക്കു സർക്കാർ സുരക്ഷിതത്വം അടക്കം ഉറപ്പു നൽകിയുള്ള ധനസമാഹരണ പദ്ധതികളുമായാണു മുന്നോട്ടു പോകുന്നത്. നിക്ഷേപ സുരക്ഷ ഉറപ്പാക്കുന്ന സിയാൽ- കണ്ണൂർ എയർപോർട്ട് മാതൃകകൾ പ്രവാസിസമൂഹത്തിന് ഏറെ ആകർഷകമാകും.
പ്രവാസികൾക്കു കേരളത്തിൽ വ്യവസായരംഗത്തേക്കു കടന്നുവരുന്നതിനുള്ള തടസങ്ങൾ നീക്കാൻ ലൈസൻസുകളും അനുമതികളും ലഭിക്കുന്നതിനു സർക്കാർ ഏകജാലക സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥർ നിശ്ചിത തീയതിക്കു മുമ്പ് അപേക്ഷയിൽ തീർപ്പു കല്പിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം എന്ന പരിഷ്കാരമാണ് ഈ രംഗത്തു വരുന്നത്.
പ്രവാസികൾക്കു തങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തിത്തന്നെ നിക്ഷേപം നടത്താൻ കഴിയുന്ന ഒരു സംവിധാനം ഇപ്പോൾ കേരളത്തിലുണ്ട്. പരമ്പരാഗത ധനസമാഹരണ രീതി വിട്ട് ഈ ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടുള്ള കിഫ്ബി പോലുള്ള പുതിയ സമ്പ്രദായം അതിനവസരം ഒരുക്കുന്നു. അതുപയോഗിക്കുമ്പോൾ തന്നെ, മാന്യമായ ലാഭവിഹിതം ഉറപ്പു നൽകി ക്രൗഡ് ഫണ്ടിംഗ് മാതൃകയിൽ എങ്ങനെ പ്രവാസിനിക്ഷേപം സമാഹരിക്കാം എന്നതും ചർച്ചയാകണം.
കേരള മൈഗ്രേഷൻ സർവേ കാണിക്കുന്നത് 24 ലക്ഷം കേരളീയർ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ്. 12.52 ലക്ഷം പ്രവാസികൾ തിരിച്ചെത്തിയിട്ടുണ്ട്. തിരിച്ചെത്തുന്നവരുടെ കണക്ക് ഉയർന്നുകൊണ്ടേയിരിക്കുകയാണ്. വിദേശത്തുള്ളവരുടെ അമ്പതു ശതമാനത്തോളം ആയിട്ടുണ്ട് ഇത്. കൂലി കുറഞ്ഞതും വൈദഗ്ധ്യം വേണ്ടാത്തതുമായ മേഖലകളിലെ കേരള പ്രവാസി സാന്നിധ്യം കുറഞ്ഞുവരികയാണ്.
ഗൾഫിൽനിന്നു മടങ്ങിവരുന്നവർക്ക് പലിശ കുറഞ്ഞ വായ്പ നൽകാൻ കേരളത്തിൽ സംവിധാനമുണ്ട്. പ്രവാസി പുനരധിവാസരംഗത്ത് സഹകരണപ്രസ്ഥാനത്തിനും പ്രാദേശിക ഗവണ്മെന്റുകൾക്കും കുറച്ചൊക്കെ ഇടപെടാൻ കഴിയും. പ്രവാസി സംഘടനകളുടെയും കേന്ദ്രത്തിന്റെയും സഹായത്തോടെ ഇതെങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നതു സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, പ്രവാസി വ്യവസായികളായ എം.എ. യൂസഫലി, രവിപിള്ള, പി.കെ. മേനോൻ, ആസാദ് മൂപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
സത്യപ്രതിജ്ഞ വേണ്ടെന്നുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തു തുടങ്ങിയ ലോക കേരള സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ അവസാന നിമിഷം വേണ്ടെന്നുവച്ചു. എംപിമാരും എംഎൽഎമാരും അടക്കമുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിൽ സാങ്കേതികപ്രശ്നം ഉണ്ടെന്നു ശശി തരൂരും എൻ.കെ. പ്രേമചന്ദ്രനും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കൂടിയാലോചന നടത്തി അവസാനനിമിഷം സത്യപ്രതിജ്ഞ ഒഴിവാക്കി.
ഇറങ്ങിപ്പോയ മുനീറിനെ തിരിച്ചു കൊണ്ടുവന്നു
തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടനചടങ്ങിൽ നിന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ഇറങ്ങിപ്പോയി. വ്യവസായികൾക്കു പിന്നിൽ സീറ്റ് ക്രമീകരിച്ചതിൽ പ്രതിഷേധിച്ചാണു മുനീർ വേദി വിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടു സീറ്റ് മുൻനിരയിൽ ക്രമീകരിച്ച ശേഷമാണു മുനീർ വേദിയിൽ മടങ്ങിയെത്തിയത്.
മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയും എ.കെ. ആന്റണിയും യോഗത്തിന് എത്തിയില്ല. വി.എസ്. അച്യുതാനന്ദൻ പങ്കെ ടുത്തു.
ഹർത്താൽ 24 മണിക്കൂർ മുന്പു പ്രഖ്യാപിക്കണം: യൂസഫലി
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ 24 മണിക്കൂർ മുൻകൂട്ടിയെങ്കിലും ഹർത്താൽ പ്രഖ്യാപിച്ചാൽ പ്രവാസികൾ നേരിടുന്ന ദുരിതം കുറയ്ക്കാൻ കഴിയുമെന്നു പ്രവാസി വ്യവസായി എം.എ. യൂസഫലി പ്രസംഗത്തിൽ പറ ഞ്ഞു. പ്രവാസി വ്യവസായികൾക്കായി പ്രത്യേക ഏകജാലക സംവിധാനം വേണമെന്നു രവിപിള്ള ആവശ്യപ്പെട്ടു. പ്രവാസി നിക്ഷേപങ്ങൾക്കു സുരക്ഷിതത്വം നൽകുന്ന നിലപാടുകൾ സർക്കാർ സ്വീകരിക്കണമെന്നു പി.കെ. മേനോനും നിർദേശിച്ചു.
തീപിടിത്തവും
തിരുവനന്തപുരം: ലോക കേരള സഭയുടെ ഉച്ചകഴിഞ്ഞുള്ള സമ്മേളനം നടക്കുന്നതിനിടെ വേദിക്കു സമീപമുള്ള സ്പോട് ലൈറ്റിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. മന്ത്രി കെ.ടി.ജലീൽ ഇരുന്ന സ്ഥലത്തിനു സമീപമുള്ള ലൈറ്റിൽനിന്നാണ് തീയും പുകയും ഉയർന്നത്. എല്ലാവരും ചേർന്ന് ഉടൻ കെടുത്തി. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി.
അംഗങ്ങൾക്ക് വ്യത്യസ്ത തരത്തിലുള്ള ഹോട്ടലുകളിൽ താമസസൗകര്യം ഏർപ്പെടുത്തിയതു പരാതിക്കിടയാക്കി.
പ്രവാസികളിൽനിന്നു സംഭാവന സ്വീകരിച്ച് ക്ഷേമനിധി ഉദാരമാക്കും: മുഖ്യമന്ത്രി
02:03 AM Jan 13, 2018 | Deepika.com