കൊച്ചി: ഇടയശുശ്രൂഷയിലേക്കു തെരഞ്ഞെടുത്തതു ദൈവമാണെന്ന് ഇടുക്കി നിയുക്ത മെത്രാൻ മാർ ജോണ് നെല്ലിക്കുന്നേൽ. മാതാപിതാക്കളുടെ പ്രാർഥനയാണ് വിശ്വാസജീവിതത്തിലേക്കും ദൈവവിളിയിലേക്കും നയിച്ചത്. പുതിയ നിയോഗമേല്പിച്ച മേജർ ആർച്ച്ബിഷപ്പിനും സിനഡിലെ എല്ലാ മെത്രാന്മാർക്കും നന്ദി.
സെമിനാരിയിലേക്കു സ്വീകരിച്ച മാർ പുന്നക്കോട്ടിൽ രൂപതയുടെ ശുശ്രൂഷകൾ ഏല്പിച്ച മാർ ആനിക്കുഴിക്കാട്ടിൽ എന്നിവരോടു കടപ്പാടുണ്ട്. മാർ ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തിൽ വളർന്നുകൊണ്ടിരിക്കുന്ന രൂപതയാണ് ഇടുക്കി. പ്രായത്തിൽ കുറഞ്ഞവനായ തന്നിൽ രൂപതയുടെ ദൗത്യം ഏൽപിക്കപ്പെടുന്പോൾ എല്ലാവരുടെയും നിരന്തരമായ പ്രാർഥന അത്യാവശ്യമാണെന്നും മാർ നെല്ലിക്കുന്നേൽ പറഞ്ഞു.
മരിയപുരം സെന്റ് മേരീസ് ഹൈസ്കൂളിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1988ലാണു മാർ നെല്ലിക്കുന്നേൽ കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചത്. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30നു പുരോഹിതനായി അഭിഷിക്തനായി.
വിവിധ ഇടവകകളിൽ അസി. വികാരിയായി സേവനം ചെയ്തതിനുശേഷം റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. മാവടി സെന്റ് തോമസ് പള്ളിയിൽ വികാരിയായി സേവനം ചെയ്തു. ഇടുക്കി രൂപത ചാൻസലറും ബിഷപ്പിന്റെ സെക്രട്ടറിയുമായിരുന്നു. ഇതേസമയം രൂപതാ മതബോധന വിഭാഗത്തിന്റെയും ബൈബിൾ അപ്പസ്തോലേറ്റിന്റെയും ഡയറക്ടറായും സേവനം ചെയ്തു.
2010ൽ മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ റസിഡന്റ് അധ്യാപകനായി നിയമിക്കപ്പെട്ടു. സെമിനാരി പ്രൊക്യുറേറ്ററായും പിന്നീട് ഫിലോസഫി ഡിപ്പാർട്ടുമെന്റിന്റെ ഡീൻ ആയും സേവനമനുഷ്ടിച്ചു. ഇടുക്കി രൂപതയുടെ കോർപറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയായി സേവനം ചെയ്തുവരവേയാണ് ഇടയനിയോഗം.
തെരഞ്ഞെടുത്തതു ദൈവം: മാർ നെല്ലിക്കുന്നേൽ
01:43 AM Jan 13, 2018 | Deepika.com