പന്തളം: മകരസംക്രമസന്ധ്യയിൽ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച ഘോഷയാത്രയ്ക്കു മുന്നോടിയായി പതിവുപോലെ കൃഷ്ണപരുത്ത് ആകാശത്തു പ്രത്യക്ഷപ്പെട്ടു.
കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങൾ ശബരിമലയിലെത്തിക്കും. വൃശ്ചികം ഒന്നുമുതൽ സ്രാന്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനു വച്ച് തിരുവാഭരണങ്ങൾ പന്തളം കൊട്ടാരം നിർവാഹക സമിതി ഭാരവാഹികളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. തിരുവാഭരണങ്ങൾ വണങ്ങാൻ നാടിന്റെ നാനാഭാഗത്തു നിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി.
പന്തളം വലിയതന്പുരാൻ രേവതിനാൾ പി. രാമവർമരാജയിൽ നിന്നു പൂജിച്ച വാൾ രാജപ്രതിനിധി പി. രാമവർമരാജ ഏറ്റുവാങ്ങി പല്ലക്കിലേറിയതോടെയാണ് ആചാരപരമായ ചടങ്ങുകൾ പൂർത്തീകരിച്ച് ഘോഷയാത്ര ആരംഭിച്ചത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി. മറ്റ് രണ്ട് പെട്ടികൾ മരുതമന ശിവൻപിള്ളയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻനായരും ശിരസിലേറ്റി.
ഇരുമുടിക്കെട്ടേന്തിയ നിരവധി അയ്യപ്പഭക്തരും സായുധ പോലീസ് സംഘവും ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. നാളെ സന്നിധാനത്തിലെത്തുന്ന തിരുവാഭരണങ്ങൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തും. പിന്നീടാണു ദീപാരാധന. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയും. ജ്യോതിദർശനത്തിനായി ശബരിമലയിലേക്ക് അയ്യപ്പഭക്തരുടെ ഒഴുക്കാണ്.
നാളെ മകരജ്യോതി: ശബരിമലയിൽ ഭക്തജനത്തിരക്ക്
01:16 AM Jan 13, 2018 | Deepika.com