തിരുവനന്തപുരം/കോട്ടയം: ആലപ്പുഴ ലേക് പാലസ് റിസോർട്ടിനു സമീപത്തു കൂടിയുള്ള വലിയകുളം- സീറോ ജെട്ടി വരെയുള്ള റോഡ് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു മുൻമന്ത്രി തോമസ്ചാണ്ടി അടക്കമുള്ളവർക്കെതിരേ കേസെടുത്തു വിശദമായ അന്വേഷണം നടത്തണമെന്നു വിജിലൻസ് ശിപാർശ.
റോഡ് നിർമാണത്തിന് എംപി ഫണ്ടിൽ നിന്നു തുക അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മുൻ എംപി കെ.ഇ. ഇസ്മായിൽ, അനുമതി നൽകിയ ജില്ലാ കളക്ടർമാർ എന്നിവരുടെ പങ്കിനെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് ഈസ്റ്റേണ് റേഞ്ച് എസ്പി എം. ജോണ്സണ് ജോസഫ് വിജിലൻസ് ഡയറക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സർക്കാരിന്റെയും ജില്ലാ- സംസ്ഥാന നെൽവയൽ സംരക്ഷണ സമിതികളുടെയും അനുമതിയില്ലാതെ 2008നുശേഷം വയൽ നികത്തുന്നതു കുറ്റകരമാണ്.
എന്നാൽ, അനുമതിയില്ലാതെയാണു സ്വകാര്യ വ്യക്തികളുടെ വയൽ നികത്തി റിസോർട്ടിനു മുന്നിലൂടെ റോഡ് നിർമിച്ചത്. 2012-13 കാലയളവിൽ രണ്ട് എംപിമാരും ഹാർബർ എൻജിനിയറിംഗ് വകുപ്പും റോഡ് നിർമാണത്തിന് പണം അനുവദിച്ചു. ജനതാത്പര്യം മറികടന്ന് റിസോർട്ട് വരെ റോഡ് കുറ്റമറ്റ രീതിയിൽ നിർമിക്കുകയും മറ്റുഭാഗങ്ങൾ വിട്ടുകളയുകയും ചെയ്തു. 28.50 ലക്ഷം രൂപയാണ് ടാറിംഗിനു ചെലവിട്ടത്. പത്മകുമാർ, സൗരഭ് ജെയിൻ എന്നീ കളക്ടർമാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്കുശേഷമാണ് എംപി ഫണ്ടിൽ നിന്നു പണം അനുവദിച്ചത്. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയാണു ചെയ്തത്. സ്വകാര്യവ്യക്തിയുടെ ഭൂമിയാണു നികത്തിയതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ടതിനാൽ അഴിമതി നിരോധന നിയമം നിലനിൽക്കുമെന്നാണു വിജിലൻസിന്റെ പ്രധാന ശിപാർശ.
നേരത്തേ വിജിലൻസ് നൽകിയ റിപ്പോർട്ട് അപൂർണമാണെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ മടക്കിയിരുന്നു. മുൻ ജില്ലാ കളക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും വിശദമായ മൊഴി രേഖപ്പെടുത്തണം, റോഡ് നിർമിച്ച സ്ഥലത്തെക്കുറിച്ചു വ്യക്തത വരുത്തണം എന്നിങ്ങനെ നിർദേശങ്ങൾ സഹിതമാണു റിപ്പോർട്ട് മടക്കിയത്. തോമസ്ചാണ്ടിക്കെതിരേ പ്രാഥമിക അന്വേഷണത്തിനു കോട്ടയം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഇന്നു പരിഗണിക്കുമ്പോൾ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് വിജിലൻസ്
02:31 AM Jan 04, 2018 | Deepika.com