തൃശൂർ: വിഭവസമൃദ്ധമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാല. പതിവിനു വിപരീതമായി ഭക്ഷണക്കമ്മിറ്റിക്കുള്ള തുകയിൽ കുറവുണ്ടെങ്കിലും ഭക്ഷണമൊരുക്കലിൽ പിശുക്കില്ല. അക്വാട്ടിക് കോംപ്ലക്സിലാണ് ഭക്ഷണശാല.
ആദ്യദിവസമായ ആറിനു രാവിലെ റവ ഉപ്പുമാവും പഴവുമാണ് ലഭിക്കുക. ഉച്ചയ്ക്കു ചോറും സാമ്പാറും കിച്ചടിയും കൂട്ടുകറിയും തോരനും അച്ചാറും. ഇവയ്ക്കൊപ്പം രസമോ മോരോ ഉണ്ടാകും. പാൽപ്പായസമാണ് ആദ്യദിനം. ആദ്യദിവസം രാത്രിയിലും ചോറും സാമ്പാറും മൂന്നുകൂട്ടം കറികളും നൽകും.വൈകുന്നേരത്തെ ചായയ്ക്കൊപ്പം പരിപ്പുവട പോലെയുള്ള ലഘു പലഹാരങ്ങളുണ്ടാകും എല്ലാ ദിവസവും.
രണ്ടാം ദിവസം ഇഡ്ഡലിയും സാമ്പാറുമാണ് പ്രാതൽ. ഉച്ചയൂണിന് ആദ്യദിവസത്തെ മെനുവിൽ കിച്ചടിക്കു പകരം പച്ചടി ഇടം പിടിക്കും. ഗോതമ്പുപായസമാണ് അന്നൊരുക്കുന്നത്. രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് പിന്നീടുള്ള എല്ലാ ദിവസങ്ങളിലും. അവസാനദിവസമായ 10ന് രാത്രിഭക്ഷണം ഉണ്ടാകില്ല. മൂന്നാംനാൾ ഉപ്പുമാവും കടലയും ഉച്ചയൂണിനൊപ്പം ഉണക്കലരി പായസവും തയാറാക്കും. നാലാം ദിവസം ഉപ്പുമാവും ഗ്രീൻപീസ് കറിയും പ്രാതലിനൊരുക്കും. ഉച്ചയൂണിനു പഴയിടം മോഹനൻ നമ്പൂതിരി തയാറാക്കുന്ന സർപ്രൈസ് സ്പെഷൽ പായസം ഉണ്ടാകും.
സമാപനദിവസമായ പത്തിന് ആകെ മൂന്നുവേദികളിലായി 31 ഇനങ്ങളിലാണ് മത്സരം. അയ്യായിരത്തോളം പേർക്കുമാത്രമേ അന്നു ഭക്ഷണം വേണ്ടിവരൂ എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിനാൽ അവസാനദിവസത്തെ മെനുവിന്റെ അന്തിമരൂപം ആയിട്ടില്ല. ഉച്ചയൂണിനു പഴയിടം സ്പെഷൽ പായസം ഒരുക്കുന്നുണ്ട്. നാളെ രാവിലെ 10ന് പാചകശാലയിൽ പാലുകാച്ചൽ ചടങ്ങും 11ന് കലവറ നിറയ്ക്കലും നടക്കും.
ഇലയും പേപ്പർഗ്ലാസുമാണ് ഭക്ഷണശാലയിൽ ഉപയോഗിക്കുക. അധ്യാപകർ, ടിടിസി, ബിഎഡ് വിദ്യാർഥികൾ എന്നിവർ ഭക്ഷണശാലയിൽ വിളമ്പലിനു ചുക്കാൻ പിടിക്കും. ഭക്ഷണം വേദികളിലേക്ക് കൊടുത്തയയ്ക്കില്ലെന്നും വിദ്യാർഥികൾക്കു താമസിക്കാനുള്ള സ്കൂളുകളിൽ ഡ്യൂട്ടിയിലുള്ള നാനൂറോളം പോലീസുകാർക്കു മാത്രമേ പാഴ്സൽ കൊടുക്കുന്നുള്ളൂവെന്നും ഭക്ഷണക്കമ്മിറ്റി കണ്വീനർ ടി.എ. ബാബുദാസ് പറഞ്ഞു. 22 ലക്ഷമാണ് ഭക്ഷണക്കമ്മിറ്റിക്ക് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞതവണ 25 ലക്ഷം അനുവദിക്കുകയും 27 ലക്ഷം രൂപ ചെലവാകുകയും ചെയ്തതായാണ് കണക്ക്. ഇത്തവണ ചെലവു ചുരുക്കലിന്റെ ഭാഗമായും കലോത്സവ ദിനങ്ങൾ കുറച്ചതിന്റെ ഭാഗമായുമാണ് ഭക്ഷണകമ്മിറ്റിക്കു നല്കുന്ന തുകയിലും കുറവു വന്നത്. ഒരുനേരം 25,000 പേർ ഭക്ഷണം കഴിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരേസമയം 3,200 പേർക്കു ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് 16 ഭക്ഷണ കാബിനുകൾ സജ്ജീകരിക്കുന്നത്.
കലോത്സവ വാർത്താപത്രിക ഇലഞ്ഞി പ്രകാശനം ചെയ്തു
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇലഞ്ഞി എന്ന വാർത്താപത്രിക പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുമതിക്കു നൽകി പ്രകാശനം നിർവഹിച്ചു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു.
ടി.വി. മദനമോഹനൻ, എ.കെ. മൊയ്തീൻ, സി.എ. നസീർ, ഇ.ഡി. ഡേവിസ്, പി. സലിംരാജ്, ബെന്നി ജോസഫ്, കെ.എൻ. ജോസ്, പി.വി. ഉണ്ണികൃഷ്ണൻ, ജയിംസ്, പി.ബി. സജീവൻ, പശുപതി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ഉച്ചയൂണിനു പായസങ്ങൾ പലവിധം, അത്താഴത്തിനു ചോറും ചപ്പാത്തിയും
02:23 AM Jan 04, 2018 | Deepika.com