കൊച്ചി: ഉപയോഗശൂന്യമായ ഫോട്ടോസ്റ്റാറ്റ് മെഷീൻ അടക്കമുള്ള ഇ-മാലിന്യം അനധികൃതമായി ഇറക്കുമതി ചെയ്ത കേസിൽ കൊച്ചിയിൽ ഒന്‍പതിടത്ത് സിബിഐ പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് മാലിന്യം ഇറക്കിയ കൊൽക്കത്ത കേന്ദ്രമായ കന്പനിയും ഒത്താശ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ കസ്റ്റംസ് പേട്ട സിഎഫ്എസ് അസി. കമ്മീഷണർ ജിമ്മി ജോസഫ്, സൂപ്രണ്ട് ബിന്ദു, കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ ആർ. രതീഷ്, കൊൽക്കത്ത അതുൽ ഓട്ടോമേഷൻ കന്പനി ഉടമ കേതൻ കംദാർ, അതുൽ ഓട്ടോമേഷൻ കന്പനി, ചാർട്ടേഡ് എൻജിനീയർ പി.അജിത്, തോപ്പുംപടി യൂണിവേഴ്സൽ എന്റർപ്രൈസസ് ഉടമ ഉണ്ണികൃഷ്ണൻ, അജയ് ഓവർസീസ് കന്പനിയുടെ മാനേജിംഗ് പാർട്ണർ എ.എസ്.ജഗനാഥൻ എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 2013 മുതൽ അമേരിക്ക, ജർമനി എന്നിവിടങ്ങളിൽനിന്ന് ഒഴിവാക്കിയ 10,000 ത്തിലേറെ മെഷീനുകൾ, ഉപയോഗിക്കാൻ കഴിയുന്നവയാണെന്ന് വിശ്വസിപ്പിച്ച് ഇറക്കുമതി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഉപയോഗപ്രദമെന്ന് വാലുവേഷൻ നൽകിയ ചാർട്ടേഡ് എൻജിനിയറുടെ റിപ്പോർട്ട് അംഗീകരിച്ചതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയിരിക്കുന്നത്. സംഭവത്തിൽ സർക്കാരിന് വൻനഷ്ടം ഉണ്ടായതായി സിബിഐ അധികൃതർ പറഞ്ഞു. പരിശോധനയിൽ കംപ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും സിബിഐ പിടികൂടി.
ഇ-വേസ്റ്റ് ഇറക്കുമതി: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ സിബിഐ റെയ്ഡ്
02:08 AM Jan 04, 2018 | Deepika.com