കൊച്ചി: സോളാർ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്തു പ്രവാസിയിൽനിന്നു പണം തട്ടിയെന്ന കേസിൽ പത്തനംതിട്ട ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ സരിത എസ്. നായർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.17 കോടി രൂപ തട്ടിയെടുത്ത കേസിൽ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മൂന്നു വർഷം കഠിനതടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
ലക്ഷ്മി നായർ എന്ന പേരിലാണു സരിത തന്നെ സമീപിച്ചതെന്നും ബിജു രാധാകൃഷ്ണൻ ആർ.ബി. നായർ എന്ന പേരിലാണു പദ്ധതിക്കു വേണ്ടി തന്നെ സമീപിച്ചതെന്നും ബാബുരാജ് പറഞ്ഞിരുന്നു.
തുടർന്ന് ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിലാണു കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്. എന്നാൽ, നിയമപരമായല്ല, സദാചാര വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണു കോടതി വാദം കേട്ടതെന്നാണ് അപ്പീലിലെ വാദം. ലക്ഷ്മി എന്നത് തന്റെ വിളിപ്പേരാണ്. ആൾമാറാട്ടം ഇതിന്റെ പേരിൽ ആരോപിക്കാൻ കഴിയില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും സരിത ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലൊരു കേസിലാണു പത്തനംതിട്ട കോടതി വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
പ്രവാസിയിൽനിന്നു പണം തട്ടിയെന്ന കേസ്: സരിത ഹൈക്കോടതിയിൽ അപ്പീൽ നൽകി
02:08 AM Jan 04, 2018 | Deepika.com