കൊച്ചി: വാഹനം പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി ഒരാഴ്ചത്തേക്കു കൂടി തടഞ്ഞു.
സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെ മൂന്നാഴ്ചത്തേക്കു കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഒരാഴ്ച കൂടി അറസ്റ്റ് ചെയ്യരുതെന്നു സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
കേസിന്റെ അന്വേഷണവുമായി സുരേഷ് ഗോപി സഹകരിക്കുന്നില്ലെന്ന് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കിയ രേഖകൾ കേസുമായി ബന്ധമുള്ളതല്ലെന്നും ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ ബോധിപ്പിച്ചു. സുരേഷ് ഗോപിയുടെ കാർ കേരളത്തിലോടിയതിനു നിരവധി തെളിവുകളുണ്ട്. വേഗപരിധി ലംഘിച്ചതിനു സുരേഷ് ഗോപിയുടെ വാഹനം എട്ടു തവണ കേരളത്തിലെ ട്രാഫിക് പോലീസിന്റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഈ കുറ്റത്തിനു പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് പോണ്ടിച്ചേരിയിലെ വിലാസത്തിലേക്ക് അയച്ചെങ്കിലും മടങ്ങുകയാണ് ചെയ്തത്. പിഴ ഇതുവരെ അടച്ചിട്ടില്ല. പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നികുതി വെട്ടിപ്പ് നടത്താൻ ഉടമകളെ സഹായിക്കുന്ന സംഘമുണ്ടെന്നും സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതിനു തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
കാർ രജിസ്ട്രേഷനു രേഖകൾ സാക്ഷ്യപ്പെടുത്തിയ നോട്ടറി സുരേഷ് ഗോപിയെ നേരിൽ കണ്ടിട്ടില്ലെന്നു മൊഴി നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. തുടർന്ന് കേസിലെ രേഖകൾ ഹാജരാക്കാൻ സുരേഷ് ഗോപിയോടും കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടും ഹൈക്കോടതി നിർദേശിച്ചു.
സുരേഷ് ഗോപിയുടെ അറസ്റ്റ് ഒരാഴ്ചത്തേക്കുകൂടി തടഞ്ഞു
01:57 AM Jan 04, 2018 | Deepika.com