തിരുവനന്തപുരം: വീടുകളുടെയും ബഹുനില മന്ദിരങ്ങളുടെയും രൂപരേഖ ഇനി തദ്ദേശ വകുപ്പ് എൻജിനിയർമാർ പരിശോധിക്കേണ്ടതില്ല. രൂപരേഖ പരിശോധിച്ചു വേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ ഡിജിറ്റൽ സോഫ്റ്റ്വേർ തദ്ദേശ വകുപ്പ് തയാറാക്കുന്നു. കെട്ടിട നിർമാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ രൂപരേഖ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാനുള്ള ഡിജിറ്റൽ സോഫ്റ്റ് വേർ തയാറാക്കാൻ തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീൽ സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെഎസ്ഐഡിസി) ചുമതലപ്പെടുത്തി.
വീടുകളും ബഹുനില മന്ദിരങ്ങളും നിർമിക്കുന്നതിനു മുമ്പു രൂപരേഖ തയാറാക്കി തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം നൽകേണ്ടതുണ്ട്. രൂപരേഖ പരിശോധിച്ച് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ മിക്കയിടങ്ങളിലും വ്യാപക ക്രമക്കേടു നടക്കുന്നതായുള്ള പരാതി തടയുന്നതിനാണു നടപടി.
അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ ഒറ്റത്തവണ പിഴയടച്ചു ക്രമപ്പെടുത്താൻ അടുത്തിടെ തദ്ദേശ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. കെട്ടിടങ്ങൾ ക്രമപ്പെടുത്താനുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലായിരുന്നു നടപടി. എന്നാൽ, അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താനുള്ള തദ്ദേശ വകുപ്പിന്റെ തീരുമാനത്തിനെതിരേ പരാതിയും ഉയർന്നു. ഇതോടെയാണു അനധികൃത കെട്ടിട നിർമാണം ഭാവിയിൽ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡിജിറ്റൽ സോഫ്റ്റ്വേർ തയാറാക്കാൻ ഒരുങ്ങുന്നത്.
കെട്ടിടനിർമാണ ചട്ടത്തിനു വിരുദ്ധമായി രൂപരേഖയിലുള്ള ഭാഗങ്ങൾ സോഫ്റ്റ്വേർ ചൂണ്ടിക്കാട്ടും. ഇതിൽ മാറ്റം വരുത്തി വീണ്ടും സമർപ്പിച്ചാൽ അംഗീകാരം നൽകാൻ കഴിയും. ഇതുവഴി ഫയൽ ഉദ്യോഗസ്ഥർ പൂഴ്ത്തിവയ്ക്കുന്നതും ഒരുപരിധി വരെ തടയാൻ കഴിയുമെന്നാണു തദ്ദേശ വകുപ്പിന്റെ പ്രതീക്ഷ.
എന്നാൽ, സോഫ്റ്റ്വേർ തയാറായാലും ഇതു പ്രാബല്യത്തിലാകാൻ ആറുമാസമെങ്കിലും എടുക്കും. ഉദ്യോഗസ്ഥ തല പരിശീലനം അടക്കം പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രാബല്യത്തിലാകുകയുള്ളു.
കെ. ഇന്ദ്രജിത്ത്
വീടുകളുടെ നിർമാണ രൂപരേഖയിൽ മാറ്റങ്ങൾ നിർദേശിക്കാൻ ഡിജിറ്റൽ സോഫ്റ്റ്വേറുമായി തദ്ദേശവകുപ്പ്
01:57 AM Jan 04, 2018 | Deepika.com