തിരുവനന്തപുരം: രണ്ടു ടേം കാലാവധി പൂർത്തിയാക്കിയ സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സ്ഥാനമൊഴിഞ്ഞു. ബി.എസ് മാവോജി ചെയർമാനായ പുതിയ കമ്മീഷൻ ഇന്നു ചുമതലയേൽക്കും.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2012 ജനുവരി മൂന്നിനാണ് ആദ്യകമ്മീഷൻ ചുമതലയേറ്റത്. റിട്ടയേർഡ് ജഡ്ജ് ഡോ.പി .എൻ. വിജയകുമാർ ചെയർമാനും മുൻ എംഎൽഎ എഴുകോണ്‍ നാരായണൻ, അഭിഭാഷകനായ കെ.കെ. മനോജ് എന്നിവർ അംഗങ്ങളുമായി 2015 ജനുവരി മൂന്നിന് കാലാവധി പൂർത്തിയാക്കിയ കമ്മീഷന് വീണ്ടും മൂന്നുവർഷത്തേക്കു കാലാവധി നീട്ടിനൽകി. കമ്മീഷന്റെ ആറു വർഷക്കാലയളവിൽ അധികാരത്തിലുണ്ടായിരുന്ന രണ്ടു സർക്കാരുകളും സഹായകരമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ പി.എൻ. വിജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
യാതൊരു ബുദ്ധിമുട്ടുമില്ലാതെ സുഗമമായി പ്രവർത്തിക്കാനായി. ഈ കാലയളവിൽ ഏതെങ്കിലും പ്രത്യേക അന്വേഷണത്തിന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. അട്ടപ്പാടിയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുന്നതും 30 വയസിനു താഴെയുള്ള ആദിവാസി യുവാക്കൾ അരിവാൾ രോഗത്തിന്റെ പിടിയിലാവുന്നതിന്റെയും കാരണം അന്വേഷിക്കാൻ മുൻമന്ത്രി പി.കെ. ജയലക്ഷ്മി നിർദേശം നൽകിയതൊഴിച്ചാൽ ബാക്കിയുള്ള കേസുകളെല്ലാം പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചവയാണ്.
ആറുവർഷത്തിനിടെ 18000 കേസുകളാണ് കമ്മീഷനു മുന്നിലെത്തിയത്. ഇതിൽ 12,000 കേസുകൾ തീർപ്പാക്കി. കേരളത്തിൽ ഏറ്റവുമധികം അദാലത്തു നടത്തിയതും പട്ടികജാതി-വർഗ കമ്മീഷനാണ്. 2015 വരെയുള്ള കമ്മീഷന്റെ വാർഷിക റിപ്പോർട്ടുകൾ സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ട്. 2016-17 വർഷത്തെ റിപ്പോർട്ടുകളുടെ പ്രിന്റിംഗ് നടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഈ റിപ്പോർട്ടുകൾ സർക്കാരിനു സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കമ്മീഷന്റെ നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. ഒരുകോടതി എന്നുള്ളത് പ്രാദേശികമായി മൂന്നു കോടതിയാക്കണം. കമ്മീഷനിലെ ജീവനക്കാർ ഡപ്യൂട്ടേഷനിലുള്ളവരാണ്. അതൊഴിവാക്കി പിഎസ്സി വഴി നിയമനം നടത്തണം. കമ്മീഷന്റെ നിയന്ത്രണത്തിൻ കീഴിൽ മൂന്നു ഡിവൈഎസ്പിമാരെ നിയോഗിക്കണം. ഓണ്‍ലൈൻ പരാതി പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ആവിഷ്കരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാവോജിക്കെതിരായ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ
തിരുവനന്തപുരം: നിയുക്ത പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജിക്കെതിരായ ഗോത്ര കമ്മീഷൻ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ പി.എൻ. വിജയകുമാർ.
എഴുതിപ്പോയ വിധിന്യായത്തിൽ ഒന്നും ചെയ്യാനില്ല. കമ്മീഷന്റെ ഉത്തരവിൽ പുനഃപരിശോധനയില്ല. തെറ്റാണെന്ന് പറയാനും കഴിയില്ല. ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. അറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് മാവോജി. എസ്സി- എസ്ടി പീഡന വിരുദ്ധ നിയമത്തിന്റെ പരിരക്ഷ മാവോജിക്കും ലഭിക്കണമെന്നാണ് കമ്മിഷന്റെ അഭിപ്രായമെന്നും വിജയകുമാർ പറഞ്ഞു.
പ്രവേശന കമ്മീഷണറായിരുന്ന കാലത്ത് പട്ടികവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സംവരണാനുകൂല്യം അട്ടിമറിച്ചെന്ന ആദിവാസി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടതും വിജിലൻസ് അന്വേഷണം വേണമെന്നും വിധിച്ചത്. ആ വിധി നിലനിൽക്കുക തന്നെ ചെയ്യും. അതേസമയം പ്രവേശനപരീക്ഷാ കമ്മിഷണർക്കെതിരായ വിധി വ്യക്തിപരമായി മാവോജിക്ക് എതിരെയുള്ളതല്ല. വിധിക്കെതിരെ അദ്ദേഹം ഹൈക്കോടതിയിൽ പോയിട്ടുമുണ്ട്. കോടതിയിലുള്ള കേസിന്റെ നിലവിലുള്ള സ്ഥിതി കമ്മീഷന് അറിയില്ലെന്നും പി.എൻ. വിജയകുമാർ വ്യക്തമാക്കി.
സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സ്ഥാനമൊഴിഞ്ഞു
01:57 AM Jan 04, 2018 | Deepika.com