കൊച്ചി: സാന്പത്തിക ലാഭം നേടിത്തരാത്ത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ വിമുഖതയാണ് ഓഖി ദുരന്തം പോലുള്ള അവസരങ്ങളിൽ രക്ഷാപ്രവർത്തനത്തിനു തിരിച്ചടിയാകുന്നതെന്നു ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. കളമശേരി മേക്കർ വില്ലേജിൽ സ്റ്റാർട്ടപ്പ് സംരംഭകരുമായി നടത്തിയ സ്റ്റാർട്ടപ്പ് ചർച്ച എന്ന ആശയവിനിമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊണ്ണൂറുകളുടെ അവസാനത്തിൽ മൊബൈൽ ഫോണിന്റെ കേരളത്തിലെ പ്രധാന ഗുണഭോക്താക്കൾ മത്സ്യബന്ധന സമൂഹമായിരുന്നു. മികച്ച വില കിട്ടാൻ ഏതു തുറയിൽ വള്ളം അടുപ്പിക്കണമെന്നു മുൻകൂട്ടി അറിയാൻ മൊബൈൽ ഫോണുകൾ വഴി സാധിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽതന്നെ കേരളത്തിലെ ഈ വിഷയം മുൻനിർത്തി പഠനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പ് സംരംഭകരുമായി അദ്ദേഹം ചർച്ച നടത്തി. മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ, സിഒഒ രോഹൻ കലാനി, സിനിമാ നിർമാതാവ് പ്രകാശ് ബാരെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സാങ്കേതികവിദ്യയോടുള്ള വൈമുഖ്യം ദുരന്ത നിവാരണത്തിനു ഭീഷണി: മുരളി തുമ്മാരുകുടി
01:57 AM Jan 04, 2018 | Deepika.com