ചങ്ങനാശേരി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്റെ ഭരണത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയുടെ ഭാരതസന്ദർശനത്തിന് സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്ഗ്രസ് ഒപ്പു ശേഖരണം തുടങ്ങി. 2017 നവംബറിൽ മ്യാൻമറിലും ബംഗ്ലാദേശിലും ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തിയ സാഹചര്യത്തിൽ ഇന്ത്യയിലേക്കെത്താൻ കഴിയാതെ പോയത് എന്തു കാരണങ്ങളാലാണെന്നത് ഇപ്പോഴും അവ്യക്തമായി നിൽക്കുന്നു.
വിശ്വസാഹോദര്യത്തിന്റെയും ലോക സമാധാനത്തിന്റെയും ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ വക്താവായ മാർപാപ്പയുടെ ഭാരത സന്ദർശനം യാഥാർഥ്യമാക്കണം. കേന്ദ്രസർക്കാർ ഇതിനു നടപടിയെടുക്കണം - കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു ഭീമഹർജി നൽകാനുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ജോണ്, ഡയറക്ടർ ഫാ. ജോസ് മുകളേൽ, സിബി മുക്കാടൻ, ജാൻസണ് ജോസഫ്, പി.പി. ജോസഫ്, സൈബി അക്കര, ജോയി പാറപ്പുറം, ജോർജുകുട്ടി മുക്കത്ത്, ടോം കൈയാലയ്ക്കകം, ഷൈൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോണ്ഗ്രസ് ശാഖകളുടെ നേതൃത്വത്തിൽ ഇടവക, സ്ഥാപന, പൊതു കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഒപ്പുശേഖരണം നടത്തുന്നത്.
മാർപാപ്പയുടെ ഭാരത സന്ദർശനം: ഒപ്പ് ശേഖരണവുമായി കത്തോലിക്കാ കോണ്ഗ്രസ്
01:45 AM Jan 04, 2018 | Deepika.com