കൊച്ചി: വിജിലൻസ് കേസിൽ പ്രതിയായ എഎസ്ഐയെ പോലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കടവന്ത്ര പോലീസ് സ്റ്റേഷനിലെ എഎസ്ഐ വല്ലാർപാടം പള്ളിക്കവീട്ടിൽ പി.എം. തോമസ് (52) ആണ് മരിച്ചത്. സ്റ്റേഷനു പിന്നിലെ പാർക്കിംഗ് ഏരിയയിൽ ഇന്നലെ രാവിലെ എട്ടോടെ സഹപ്രവർത്തകരാണു തൂങ്ങി മരിച്ചനിലയിൽ ഇദ്ദേഹത്തെ കണ്ടത്.
തോമസിന്റെ പേരിൽ വർഷങ്ങൾക്കു മുന്പുള്ള വിജിലൻസ് കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്നലെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം. കേസുമായി ബന്ധപ്പെട്ടുള്ള മാനസിക സംഘർഷമാകാം കാരണമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു.
സെൻട്രൽ സിഐ അനന്തലാലിനാണു അന്വേഷണ ചുമതല. തോമസിന്റെ മൃതദേഹത്തിൽനിന്നു ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നു എസിപി പറഞ്ഞു. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും ഇന്നലെ വൈകുന്നേരത്തോടെ തോമസ് സ്റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് കടവന്ത്ര സ്റ്റേഷനിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. അതിനുമുന്പ് എറണാകുളം കണ്ട്രോൾ റൂമിലായിരുന്നു.
വിവരമറിഞ്ഞു കൊച്ചി റേഞ്ച് ഐജി പി. വിജയൻ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, എസിപി കെ. ലാൽജി എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയത്. തുടർന്നു എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം സംസ്കാരം നടത്തി. ഭാര്യ: മർഫി തോമസ്. മക്കൾ: നിഖിൽ തോമസ്, നിമിത തോമസ്.അതേസമയം, ഇന്നലെ കേസിലെ വിസ്താര നടപടി തുടങ്ങാനുള്ള നടപടിക്രമം മൂവാറ്റുപുഴ വിജിലൻസ് കോടതി കൈക്കൊണ്ടിരുന്നുവെങ്കിലും പ്രതി മരിച്ച സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കും.
എഎസ്ഐ പോലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച നിലയിൽ
01:35 AM Jan 04, 2018 | Deepika.com