തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്നലെ സമരം നടത്തിയ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തു.
മാർച്ചും ധർണയും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മർ ഉദ്ഘാടനം ചെയ്തു. നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യത്തു നടപ്പിലാക്കിയാൽ പൊതുജനാരോഗ്യരംഗം താറുമാറാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിൽ പിൻവലിച്ചില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.എൻ. സുൾഫി പറഞ്ഞു.
ധർണയിൽ കെജിഎംഎ പ്രസിഡന്റ് ഡോ.കവിത, കെജിഎംഒഎ പ്രസിഡന്റ് ഡോ.ജി.എസ് വിജയകൃഷ്ണൻ, നാഷണൽ സ്റ്റുഡൻസ് വിംഗ് കോ ഓർഡിനേറ്റർ ഡോ. ശ്രീജിത്ത് എൻ.കുമാർ, മെഡിക്കൽ സ്റ്റുഡൻസ് വിംഗ് സംസ്ഥാന ചെയർമാൻ ശബരിനാഥ് , ഡോ. രാഹുൽ തുടങ്ങിയവരും പങ്കെടുത്തു.
ബില്ലിനെതിരേ സ്റ്റുഡന്റ്സ് വിംഗ് പ്രതിനിധികളായ ഗീതാഞ്ജലി, അശ്വിൻ സുർജിത്, അജിത് പോൾ ഡെൻസർ എന്നിവർ രാജ്ഭവനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അവസാനിപ്പിച്ചു. ബിൽ ലോക്സഭാ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിട്ടതിനെത്തുടർന്നാണു നിരാഹാര സമരം അവസാനിപ്പിച്ചത്.
ഡോക്ടർമാരുടെ രാജ്ഭവൻ മാർച്ചിൽ പ്രതിഷേധം ഇരന്പി
02:09 AM Jan 03, 2018 | Deepika.com