തലശേരി: ദേശീയപാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ബൂത്തിനു സമീപം ചരക്ക് ലോറി കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. മംഗളൂരുവിൽനിന്നു പെയിന്റ് കയറ്റി കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിക്കാണു തീപിടിച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ രണ്ടു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
മാനംമുട്ടെ ഉയര്‍ന്ന തീ കണ്ട് വാഹനങ്ങളിലുണ്ടായിരുന്നവരും പരിസരത്തെ വീടുകളിലുണ്ടായിരുന്നവരും ഭയവിഹ്വലരായി പുറത്തേക്കോടി. തീപിടിത്തത്തിനിടയില്‍ ലോറിയില്നിന്നുണ്ടായ സ്ഫോടനശബ്ദം ആശങ്ക സൃഷ്ടിച്ചു. ഇതോടെ പരിസരത്തെ വീടുകളില്‍നിന്നു ജനങ്ങളെ അധികൃതർ ഒഴിപ്പിച്ചു. ഗ്യാസ് ടാങ്കറാണ് പൊട്ടിത്തെറിച്ചതെന്ന പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങളിലുള്ള ജനങ്ങളും ഭീതിയിലായി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 10 അഗ്നിശമന യൂണിറ്റുകള്‍ മൂന്നു മണിക്കൂര്‍ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇരുഭാഗത്തുനിന്നുമുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. പോലീസും നാട്ടുകാരും പൊതുപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്തു.
തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗതം നിയന്ത്രിച്ചു. ടോള്‍ബൂത്ത് കടക്കുന്നതിനിടയില്‍ ലോറിയുടെ ഡീസല്‍ ടാങ്കിന് തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചാല ദുരന്തത്തിന് സമാനമായ രീതിയിലാണ് തീ പടര്‍ന്നതും പൊട്ടിത്തെറിച്ചതും. ടാങ്കര്‍ ദുരന്തമാണെന്ന പ്രചാരണം നവമാധ്യമങ്ങളില്‍ ശക്തമായതോടെ ദുരന്തത്തിന്റെ വ്യാപ്തിയറിയാന്‍ വിദേശത്തുനിന്നുള്‍പ്പെടെ ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു.
മുഴപ്പിലങ്ങാട്ട് ചരക്കു ലോറി കത്തിനശിച്ചു
02:09 AM Jan 03, 2018 | Deepika.com