തിരുവനന്തപുരം: നിർദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീർണം കുറയ്ക്കരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കുറിഞ്ഞി ഉദ്യാനം സന്ദർശിച്ച യുഡിഎഫ് സംഘം നിർദേശിച്ചു.
കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം യഥാർഥ കർഷകരെയും സംരക്ഷിക്കണം. ജോയ്സ് ജോർജ് എംപിയുടെ വ്യാജപട്ടയം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണം.
കുറിഞ്ഞി ഉദ്യാന സന്ദർശനത്തിനുശേഷം സംഘം തയാറാക്കിയ റിപ്പോർട്ടിൽ ഇതടക്കം 16 നിർദേശങ്ങളാണു മുന്നോട്ടുവച്ചിരിക്കുന്നത്. രാജഭരണകാലത്തു ചെമ്പുപട്ടയം കിട്ടിയവരും പിൽക്കാലത്ത് പട്ടയം കിട്ടിയവരും അവരുടെ പിൻതലമുറക്കാരും അവരോടൊപ്പം വസ്തുക്കൾ തീറുവാങ്ങിയവരും എല്ലാം ചേർന്നതാണു വട്ടവട ഗ്രാമപഞ്ചായത്തിലെ കർഷകസമൂഹമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാജപട്ടയങ്ങളുടെ പിൻബലത്തിൽ സർക്കാർ ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്ന വസ്തുക്കച്ചവടക്കാരും കോർപറേറ്റുകളും അടങ്ങുന്ന വൻകിട കൈയേറ്റ ലോബിയുടെ സാന്നിധ്യമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ നിലനിൽപ്പിനുള്ള ഭീഷണി. യഥാർഥ കർഷകരെ മറയാക്കി വൻകിട കൈയേറ്റങ്ങൾ സംരക്ഷിക്കാനുള്ള കൈയേറ്റ ലോബിയുടെ കുതന്ത്രങ്ങൾ കാരണമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ സർവേ നടപടികൾ തടസപ്പെട്ടത്.
കുറിഞ്ഞി ഉദ്യാനത്തിലെ വൻകിട കൈയേറ്റക്കാരെ ഒറ്റപ്പെടുത്തി ഒഴിപ്പിക്കണം. അതേസമയം കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിനോടൊപ്പം യഥാർഥ കർഷകരെയും സംരക്ഷിക്കണം. ഉദ്യാനപരിധിയിൽ വരുന്ന യഥാർഥ കർഷകരെ വഴിയാധാരമാക്കരുത്. അവർക്കു മതിയായ നഷ്ടപരിഹാരവും അനുയോജ്യമായ പകരം കൃഷിഭൂമിയും നൽകണം.
സർവേ നടപടികൾ പൂർത്തിയാക്കി അതിർത്തി തിരിച്ച് കൈയേറ്റരഹിത മേഖലയായി സംരക്ഷിക്കണം. തടസപ്പെട്ടു കിടക്കുന്ന സർവേ നടപടികൾ ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ഉദ്യാനമേഖലയിൽ വരുന്ന കർഷകരുടെ ഉടമസ്ഥാവകാശങ്ങൾ നിയമാനുസരണം പരിഗണിച്ച് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണം.
അവിടെ സ്വകാര്യഭൂമിയിലും വനഭൂമിയിലും നട്ടുവളർത്തിയിരിക്കുന്ന യൂക്കാലി, ഗ്രാന്റീസ് മരങ്ങൾ അതീവ ഗുരുതരമായ ജലക്ഷാമമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ജലക്ഷാമം മൂലം ഈ മേഖലയിലെ പച്ചക്കറികൃഷി നാശത്തിന്റെ വക്കിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷിഭൂമിയും വനഭൂമിയും ഇഴചേർന്നുകിടക്കുന്ന വട്ടവട ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങൾ കേരളത്തിന് ആവശ്യമായ പച്ചക്കറികൾ മൊത്തമായി ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. അതിനായി ജലക്ഷാമം പരിഹരിക്കുന്നതിന് നടപടികൾ വേണം.
വനഭൂമിയിലെ യൂക്കാലിപ്റ്റസ്, ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റി സൗഹൃദ മരങ്ങളും കുറിഞ്ഞിയും നട്ടുപിടിപ്പിക്കണം. ജലക്ഷാമം പരിഹരിക്കുന്നതിന് തടയണകൾ നിർമിക്കണം. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതി ആവിഷ്്കരിക്കണം. പദ്ധതി രേഖ തയാറാക്കുന്നതിന് നോഡൽ ഓഫീസറെ നിയോഗിക്കണം.
സ്വകാര്യഭൂമിയിലെ യൂക്കാലിപ്റ്റസും ഗ്രാന്റീസും വെട്ടിവിൽക്കുന്നതു നിരോധിച്ചത് കാരണം കർഷകർ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ആ നിരോധനം പിൻവലിക്കണം. സ്വകാര്യ ഭൂമിയിൽനിന്ന് യൂക്കാലിയും ഗ്രാന്റിസും പിഴുതു മാറ്റുന്നതിനുള്ള ധനസഹായം പുനരാരംഭിക്കണം.
ഭൂമിസംബന്ധമായ സർട്ടിഫിക്കറ്റുകളും ഉത്തരവുകളും ലഭിക്കാൻ അതിവിദൂരത്തിലുള്ള ആർഡിഒ ഓഫീസിൽ പോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇവ വട്ടവട വില്ലേജ് ഓഫീസിൽനിന്നു ലഭ്യമാക്കണം. ഇപ്പോൾ വസ്തുകൈമാറ്റവും പോക്കുവരവും കരം അടയ്ക്കലും തടസപ്പെട്ടിരിക്കുകയാണ്. അതിന് പരിഹാരം വേണം. ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബെന്നി ബഹനാൻ, കെ.എച്ച്. ഹംസ, ജോണി നെല്ലൂർ, ഷിബു ബേബി ജോണ്, സുരേഷ് ബാബു, റാംമോഹൻ, ഇബ്രാഹിംകുട്ടി കല്ലാർ, എസ്. അശോകൻ എന്നിവരാണ് യുഡിഎഫ് സംഘത്തിലുണ്ടായിരുന്നത്. റിപ്പോർട്ട് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കൈമാറി.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നു യുഡിഎഫ് സംഘം
01:56 AM Jan 03, 2018 | Deepika.com