കോട്ടയം: സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്നു 45 വർഷങ്ങൾ പൂർത്തിയാകുന്നു. 1972 ഡിസംബർ 18ന് കർദിനാൾ മാർ ആന്റണി പടിയറയിൽനിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ചങ്ങനാശേരി തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരുന്നു തിരുപ്പട്ട ശുശ്രൂഷ. വൈദികനായതിനു ശേഷം ഉപരിപഠനം തുടർന്നു.
ആലുവ മംഗലപ്പുഴ സെമിനാരിയിൽനിന്നാണ് വൈ ദിക പരിശീലനം പൂർത്തി യാക്കിയത്. തുടർ ന്ന് ഫ്രാൻസിലെ സൊർബോൺ യൂണിവേഴ്സിറ്റിയിൽനിന്നു ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റും നേടി. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങൾ (ഫാ.ജോസ് ആലഞ്ചേരിയും ഫാ. ഫ്രാൻസിസ് ആലഞ്ചേരി എസ്ഡിവിയും) വൈദികരും ഒരു സഹോദരി (സിസ്റ്റർ ചെറുപുഷ്പം) എസ്എബിഎസ് സന്യാസിനിയുമാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
തക്കല രൂപത മെത്രാനായിരിക്കെയാണ് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. പൗരോഹിത്യ ശുശ്രൂഷയിൽ 45 വർഷം പിന്നിടുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാവില്ല.
മാർ ജോർജ് ആലഞ്ചേരി പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്ന് 45 വർഷം
11:05 PM Dec 17, 2017 | Deepika.com