തിരുവനന്തപുരം: ഓഖി ദുരന്ത ബാധിത മേഖല സന്ദർശിക്കാൻ നാളെ സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുരന്തത്തിന്റെ വ്യാപ്തി അറിയിക്കാൻ ദൃശ്യങ്ങൾ അടങ്ങിയ ലഘുചിത്രം തയാറാക്കാൻ നിർദേശം.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ മുഴുവൻ വ്യാപ്തിയും വ്യക്തമാക്കുന്ന പ്രസന്റേഷൻ തയാറാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതിനായി ദൃശ്യങ്ങളും നഷ്ടക്കണക്കുകളും ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ നൽകാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി.
എന്നാൽ, കുറച്ചു സമയം മാത്രം കേരളത്തിൽ ചെലവഴിക്കുന്ന പ്രധാനമന്ത്രിക്കു മുന്നിൽ ഇത് അവതരിപ്പിക്കാൻ കഴിയുമോ എന്ന് ഇനിയും വ്യക്തമല്ല.
സമയം ലഭിച്ചാൽ പ്രസന്റേഷൻ പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിക്കാമെന്നാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറയുന്നത്. ഓഖി ദുരന്തത്തിൽ മുന്നൂറോളം പേരെ കാണാതായെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിൽ പറയുന്നത്. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ സംയുക്ത കണക്കിലെ വിവരമനുസരിച്ചാണിത്.
പോലീസ് എഫ്ഐആർ പ്രകാരം തിരുവനന്തപുരത്ത് 172 പേരെയും കൊച്ചിയിൽ 32 പേരെയും കണ്ടെത്താനുണ്ട്. എഫ്ഐആർ ഇല്ലാതെ തിരുവനന്തപുരത്ത് 83 പേരെയും കൊല്ലത്ത് 13 പേരെയും കണ്ടെത്താനുണ്ട്.
ദുരന്ത വ്യാപ്തി പ്രധാനമന്ത്രിയെ അറിയിക്കാൻ ലഘുചിത്രം തയാറാക്കും
10:48 PM Dec 17, 2017 | Deepika.com