തിരുവനന്തപുരം: വളർച്ച മുറ്റിയ റബർമരങ്ങൾ മുറിച്ചുമാറ്റി റീപ്ലാന്റ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് ഇടതു മുന്നണിയോഗം ആവശ്യപ്പെട്ടു. റബർ മരങ്ങൾ മുറിച്ചുനീക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള തുക മരത്തിന്റെ വിലയേക്കാൾ ഉയർന്നതാണെന്ന പരാതിയും ഉയർന്നു. തോട്ടം മേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു സർക്കാരിനോടു മുന്നണി യോഗം ആവശ്യപ്പെട്ടതായി മുന്നണി തീരുമാനങ്ങൾ വിശദീകരിച്ച കണ്‍വീനർ വൈക്കം വിശ്വൻ പറഞ്ഞു.
സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന നിലപാടാണു കളക്ടർമാരും ആർഡിഒമാരും സ്വീകരിക്കുന്നത്. ഇതിനാൽ സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭിച്ചു. ഇതോടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുകയും തൊഴിൽ അവസരം കുറയുകയും ചെയ്തു. പ്രശ്നത്തിൽ സർക്കാർ ഉടനടി ഇടപെട്ടു ആവശ്യമായ തീരുമാനം എടുക്കണം. പുറത്തുനിന്നു മണൽ കൊണ്ടു വരുന്നതിനെ ചില നിക്ഷിപ്ത താത്പര്യക്കാർ എതിർക്കുകയാണ്.
ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. കാണാതായ മുഴുവൻ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് വേഗത്തിൽ നടപ്പാക്കണം. ദുരുതാശ്വാസ ഫണ്ട് പൂർണമായി വിനിയോഗിക്കണം. റേഷൻ വിതരണത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
റബർ റീപ്ലാന്റിനു സംവിധാനമൊരുക്കണം: എൽഡിഎഫ്
10:48 PM Dec 17, 2017 | Deepika.com