തൃശൂർ:‘ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു’ എന്ന വരികൾ സ്വജീവിതത്തിൽ അന്വർഥമായതിന്റെ ആഹ്ലാദത്തിലാണ് അരണാട്ടുകര ചിറമ്മൽ ഡേവിസിന്റെയും മിനിയുടെയും മകൻ നിധിൻ. നടക്കാൻ പരസഹായം വേണമെങ്കിലും സെറിബ്രൽ പാൾസി ബാധിച്ച ഈ ഇരുപത്തിയൊന്നുകാരൻ കീബോർഡിൽ ഇന്ന് അരങ്ങേറ്റം നടത്തുന്നത് ഉപകരണസംഗീതവിസ്മയമായ സാക്ഷാൽ സ്റ്റീഫൻ ദേവസിക്കൊപ്പം. സ്റ്റീഫന്റെ കടുത്ത ആരാധകനായ നിധിൻ അദ്ദേഹത്തെ ഒന്നു നേരിൽ കാണണമെന്നേ ആശിച്ചിരുന്നുള്ളൂ. പക്ഷേ, ആദ്യകണ്ടുമുട്ടലിൽതന്നെ നിഥിനു ലഭിച്ചത് ബംപർ ലോട്ടറിയാണ്. അതേക്കുറിച്ചു നിധിൻതന്നെ പറയട്ടെ:
“ടാനിയ ചേച്ചിയാണ് സ്റ്റീഫൻ ചേട്ടന്റെ മൊബൈൽ നമ്പർ തന്നത്. അങ്ങനെ ഒരിക്കൽ വിളിച്ചു സംസാരിച്ചു. ചേട്ടൻ എന്നെ കീബോർഡ് പഠിക്കാൻ ഏറെ പ്രോത്സാഹിപ്പിച്ചു. യു ട്യൂബിലൂടെ ചേട്ടന്റെ പല സ്റ്റേജ്ഷോകളും കണ്ടു. പലതവണ ഫോണിൽ ചാറ്റ് ചെയ്തു. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായി. ഞാൻ കീബോർഡ് വായിച്ചതു റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു. ഒടുവിൽ കഴിഞ്ഞമാസം 25നു നിർമലമാത സ്കൂളിൽ സ്റ്റീഫൻ ചേട്ടന്റെ സംഗീതപരിപാടിക്കു ഞാനും പപ്പയും മമ്മിയുംകൂടി പോയി. കണ്ടയുടനെ ചേട്ടൻ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: ‘ വാടാ ചക്കരേ, നമുക്കു ഫോട്ടോ എടുക്കണ്ടേ...’ഫോട്ടോയെടുപ്പും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞിട്ടു ചേട്ടനെന്നോടു പറഞ്ഞു. “ നീ നാലഞ്ചു പാട്ടു പഠിക്ക്; ഡിസംബർ 18നു വിയ്യൂർ സെൻട്രൽ ജയിലിൽ എന്റെ പ്രോഗ്രാമുണ്ട്. നമുക്കു തകർക്കാടാ ചക്കരേ’’- നിറകണ്ണുകൾ തുടച്ചു നിതിൻ പറഞ്ഞു നിർത്തി.
സ്റ്റീഫൻ ദേവസിയുടെ ആത്മാർഥമായ പിന്തുണയും പ്രോത്സാഹനവും കീബോർഡ് പഠിക്കാനുള്ള ആഗ്രഹം ശക്തമാക്കിയെങ്കിലും നടക്കാൻ ബുദ്ധിമുട്ടുള്ള നിധിനെ വീട്ടിലെത്തി പഠിപ്പിക്കാൻ ആരും തയാറായില്ല. ചേതനപോലുള്ള സംഗീത അക്കാദമികളിൽ അന്വേഷിച്ചെങ്കിലും ഒരിടത്തും താഴത്തെനിലയിൽ ക്ലാസുകൾ ഇല്ലാത്തതിനാൽ അതും സാധ്യമായില്ല. ഒടുവിൽ ഖത്തർ എയർവേസിലെ എയർഹോസ്റ്റസായ ചേച്ചി ടാനിയതന്നെയാണ് സഹായമായത്. ടാനിയ സംഗീതത്തിന്റെ നോട്ടുകൾ ഇന്റർനെറ്റുവഴി ഡൗണ്ലോഡ് ചെയ്തു കൊടുത്തു. ഇപ്പോൾ പുതിയ പാട്ടുകൾ നിധിൻതന്നെ ഡൗണ്ലോഡ് ചെയ്തു പഠിക്കുകയാണ്.
‘മിനുങ്ങും മിന്നാമിനുങ്ങേ...’, ‘ തുമ്പീവാ, തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഉൗഞ്ഞാലിടാം’ എന്നിവയുൾപ്പെടെ ഹിറ്റുകളായ അഞ്ചു പാട്ടുകളാണ് അരങ്ങേറ്റം അവിസ്മരണീയമാക്കാൻ ഹൃദിസ്ഥമാക്കിയിരിക്കുന്നത്. ഇവയിൽ രണ്ടു തമിഴ്പാട്ടുകളും ഒരു ഹിന്ദിപാട്ടും ഉണ്ട്.
അസുഖംമൂലം വൈകിയാണു നിഥിനെ സ്കൂളിൽചേർത്തത്. കുറ്റൂർ സ്വാശ്രയ സ്കൂളിലായിരുന്നു പഠനം. പിന്നെ തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂളിൽ. 2015 മാർച്ചിൽ എസ്എസ്എൽസി വിജയിച്ചെങ്കിലും പ്ലസ്വണ്ണിനു ചേർന്നില്ല. ഇപ്പോൾ കുറ്റൂർ സ്പെഷൽ സ്കൂളിൽതന്നെ കംപ്യൂട്ടർ പഠിക്കുന്നു. റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഡേവിസ്, മുതവറയിലെ കടയിലേക്കു പോകുംവഴി നിധിനെ സ്കൂളിലാക്കുകയും വൈകുന്നേരം തിരികെ കൊണ്ടുവരികയും ചെയ്യും. ടാനിയയ്ക്കു പുറമേ, അയർലൻഡിൽ കുടുംബസമേതം താമസിക്കുന്ന ഡെനി എന്ന സഹോദരി കൂടിയുണ്ട് നിധിന്.
വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നു വൈകുന്നേരം ആറിനാണ് അരങ്ങേറ്റം. കീബോർഡിൽ സ്റ്റീഫൻ ചേട്ടനെപ്പോലെ ഒരു ‘പുപ്പുലി’യാകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ മോഹം.
സെബി മാളിയേക്കൽ
സ്വപ്നതുല്യമീ അരങ്ങേറ്റം
10:37 PM Dec 17, 2017 | Deepika.com