കൊച്ചി: ഭാരതം ലോകത്തിനു സമ്മാനിച്ച സഹിഷ്ണുതയുടെ മഹത്തായ സംസ്കാരത്തിനു കോട്ടമുണ്ടാകാതിരിക്കാൻ ഭരണാധികാരികൾ ജാഗ്രത പുലർത്തണമെന്നു സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സഹോദര്യവും സൗഹാർദവും പങ്കുവയ്ക്കുന്ന വേദികളിൽ പോലും വിഭാഗീയതയുടെ ചിന്തകൾ വിതയ്ക്കുന്നത് ആശങ്കാജനകമാണ്. സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കരുത്. ന്യൂനപക്ഷങ്ങൾക്കെതിരേ ഉയരുന്ന ആക്രമണങ്ങളിൽ കേന്ദ്രന്യൂനപക്ഷ കമ്മീഷനുകൾ ഫലപ്രദമായി ഇടപെടണമെന്നും സീറോ മലബാർ യുവജന നേതൃസംഗമത്തിൽ സന്ദേശം നൽകവേ അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനം സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. ഓഖി ചുഴലിക്കാറ്റിൽ മരിച്ചവർക്കു സമ്മേളനം ആദരാഞ്ജലി അർപ്പിച്ചു.
മതസഹോദര്യത്തിന്റെ അന്തരീക്ഷം തകരാൻ അനുവദിക്കരുതെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സത്നയിൽ വൈദികർക്കും സെമിനാരി വിദ്യാർഥികൾക്കും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു യോഗം ദേശീയ ന്യൂനപക്ഷ കമ്മീഷന് കത്തയയ്ക്കാൻ തീരുമാനിച്ചു.
ആർഷ ഭാരതം ഉയർത്തിപ്പിടിച്ച മഹത്തായ ആപ്തവാക്യങ്ങളായ ലോകാ സമസ്താ സുഖിനോ ഭവന്തു, സത്യമേവ ജയതേ, യഥോ ധർമസ്തതോ ജയ തുടങ്ങിയവ ഹൃദയ രൂപത്തിൽ എഴുതി വായുവിൽ ഉയർത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജനപ്രതിനിധികൾ സംബന്ധിച്ചു. ്രഫ.ബീനാ മനോജ്, സിജു തോമസ് എന്നിവർ ക്ലാസ് നയിച്ചു. പ്രസിഡന്റ് അരുണ്‍ ഡേവിസ് വിനോദ് റിച്ചാർഡ്സൻ, ഡയറക്ടർ ഫാ.ജോസഫ് ആലഞ്ചേരി, സിസ്റ്റർ അഖില, വിപിൻ പോൾ, ജോസ്മോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
മതസാഹോദര്യത്തിനു കോട്ടംതട്ടാതിരിക്കാൻ അധികാരികൾക്കു ജാഗ്രത വേണം: മാർ ആലഞ്ചേരി
10:37 PM Dec 17, 2017 | Deepika.com