തിരുവനന്തപുരം: നികുതിവെട്ടിപ്പു തടയുന്നതിനുള്ള ഇ- വേ ബിൽ സംവിധാനം ഫെബ്രുവരി ഒന്നു മുതൽ നടപ്പാക്കാൻ ഇന്നലെ ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗം തീരുമാനിച്ചു. ജനുവരി 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇ- വേ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.
സംസ്ഥാനാന്തര ചരക്കുനീക്കത്തിനും സംസ്ഥാനത്തിനകത്ത് 10 കിലോമീറ്ററിൽ കൂടുതലുള്ള ചരക്കു നീക്കത്തിനും ഇ- വേ ബിൽ സംവിധാനം ഏർപ്പെടുത്തും. 10 കിലോമീറ്ററിൽ താഴെയുള്ള ദൂരത്തിന് ജിഎസ്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. 50,000 രൂപയിൽ കൂടുതലുള്ള ചരക്കുകൾക്കാണ് ഇ- വേ ബിൽ സംവിധാനം വേണ്ടിവരിക.
ചരക്കുസേവന നികുതി നിലവിൽ വന്ന ശേഷം ഇ- വേ ബിൽ സംവിധാനം നടപ്പാക്കാത്തതിനാൽ രാജ്യത്തു വൻ നികുതി ചോർച്ചയാണുണ്ടാകുന്നത്. ഇതിനാൽ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. ജിഎസ്ടി നടപ്പാക്കിയശേഷം വരുമാന വർധനയുണ്ടാകാത്തതിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതും ഇ- വേ ബിൽ സംവിധാനം നടപ്പാക്കാത്തതാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു കേന്ദ്ര ധനമന്ത്രി അടിയന്തര ജിഎസ്ടി കൗണ്‍സിൽ വിളിച്ചു ചേർത്തത്.
നേരത്തെ ഏപ്രിൽ ഒന്നു മുതൽ ഇ- വേ ബിൽ സംവിധാനം നടപ്പാക്കാനായിരുന്നു തീരുമാനം. നികുതിചോർച്ചയുണ്ടായ സാഹചര്യത്തിലാണു വേഗത്തിൽ നടപ്പാക്കുന്നത്. സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണു കൗണ്‍സിലിൽ പങ്കെടുത്തത്.
ചരക്കുസേവനനികുതി നടപ്പാക്കിയതിനെത്തുടർന്ന് ചെക്ക് പോസ്റ്റ് സംവിധാനം പിൻവലിച്ചിരുന്നു. ഇതിനാൽ ഏതു ചരക്കാണ് സംസ്ഥാനാന്തര കൈമാറ്റം നടന്നതെന്നും ഇതിന് എത്ര നികുതി ഈടാക്കിയെന്നും കൃത്യമായി കണക്കാക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതായി. ഇതു ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണു വരുമാനത്തിൽ കുറവുണ്ടായതെന്നാണു കണക്കാക്കൽ.
ഇ- വേ ബിൽ സംവിധാനം നടപ്പാക്കുമ്പോൾ, ഉദ്യോഗസ്ഥർക്ക് ഓഫീസിലിരുന്നു വാഹനവും ഇതിലെ ചരക്കു നീക്കവും നിരീക്ഷിക്കാനാകും. ഇതിനായി ചരക്കു വാഹനത്തിൽ ജിപിഎസ് ഘടിപ്പിക്കേണ്ടിവരും. ഇതു നിരീക്ഷിക്കാൻ ഓഫീസിലും സംവിധാനങ്ങൾ വേണ്ടി വരും. ഇവയെല്ലാം ജനുവരി 15നകം നടപ്പാക്കാൻ കഴിയുമോ എന്ന ആശങ്കയുമുണ്ട്. എന്നാൽ, സംസ്ഥാനം ഇ- വേ ബിൽ സംവിധാനം നടപ്പാക്കാൻ സജ്ജമാണെന്നാണു സർക്കാർ പറയുന്നത്.
ഇതോടൊപ്പം ഉത്പാദക സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതിനഷ്ടം നികത്താൻ ഇവർക്കു നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തി ഐജിഎസ്ടി ചട്ടത്തിൽ ഭേദഗതി വരുത്താനും കൗണ്‍സിൽ തീരുമാനിച്ചു. മഹാരാഷ്ട്ര അടക്കമുള്ള ഉത്പാദക സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണു നടപടി. ഏതു സംസ്ഥാനത്തു നിന്നു സാധനം വാങ്ങിയാലും വാങ്ങുന്നയാൾ നൽകുന്ന വിലാസത്തിൽ ഉൾപ്പെട്ടിട്ടുള്ള സംസ്ഥാനത്തിനാണ് ഇതുവരെ നികുതി ലഭിച്ചിരു
ന്നത്.
ഇ-വേ ബിൽ ഫെബ്രുവരിയിൽ
01:24 AM Dec 17, 2017 | Deepika.com