റാന്നി: വിശക്കുന്നവന്റെ അവകാശമാണ് ഭക്ഷണം. അഞ്ചപ്പം കൂട്ടായ്മ വിശക്കുന്നവർക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്കു പിന്നാലെ റാന്നിയിലും അഞ്ചപ്പം കൂട്ടായ്മ ഭക്ഷണശാല ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും.
ഒരു ഊണിന് 25 രൂപയാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. ഇഷ്ടമുണ്ടെങ്കിൽ ഭക്ഷണത്തിന്റെ തുക നിക്ഷേപിക്കാം. എന്നാൽ, വിശക്കുന്നവന് പണമില്ലെന്ന കാരണത്താൽ ഇവിടെ ഭക്ഷണം നിഷേധിക്കില്ല. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ കൂടി താത്പര്യാർഥമാണ് ഫാ.ബോബി കട്ടിക്കാടനും ഒരുപറ്റം മനുഷ്യസ്നേഹികളും ചേർന്ന് 2016 ഒക്ടോബറിൽ കോഴഞ്ചേരി ടിബി ജംഗ്ഷനിൽ അഞ്ചപ്പം ഭക്ഷണശാല തുടങ്ങിയത്. വിശക്കുന്നവന് ഭക്ഷണം നൽകാൻ വലിയ മെത്രാപ്പോലീത്ത കോഴഞ്ചേരിയിൽ രൂപം കൊടുത്ത മീൽസ് ഓണ്‍ വീൽസിന്റെ പ്രവർത്തനം ഇടയ്ക്കുവച്ചു നിർത്തി. മറ്റൊരു സംരംഭം കോഴഞ്ചേരിയിൽ ആവശ്യമാണെന്ന ചിന്തയിലാണ് ഫാ.ബോബി കട്ടിക്കാടന്റെ അഞ്ചപ്പം ഭക്ഷണശാലയ്ക്കു വലിയ മെത്രാപ്പോലീത്ത പിന്തുണ നൽകിയത്.
റാന്നി പോസ്റ്റ് ഓഫീസിനു സമീപം കുളക്കാട്ടുവേലിൽ ബിൽഡിംഗ്സിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് റാന്നിയിലെ അഞ്ചപ്പം ഭക്ഷണശാലയുടെ ഉദ്ഘാടനം.
കുട്ടികളുടെ പഠനത്തിനു കൈത്താങ്ങായി അധ്യാപകരുടെ കൂട്ടായ്മ, കൗണ്‍സലിംഗ് എന്നിവയ്ക്കുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.
വിശക്കുന്നവനു വിരുന്നുമായി ‘അഞ്ചപ്പം’ റാന്നിയിലും
01:24 AM Dec 17, 2017 | Deepika.com