ഫാ. ടോമി ജോസഫ് പുതിയേടത്ത് (സെന്റ് മേരീസ് ചർച്ച്, കല്ലാനോട്)
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു (യോഹ. 1:14). എന്തിനുവേണ്ടി വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു? വിശ്വാസപ്രമാണത്തിൽ നാം ഇങ്ങനെ പറഞ്ഞുകൊണ്ട് ഉത്തരം കണ്ടെത്തുന്നു. മനുഷ്യരായ നമുക്കു വേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്നു സ്വർഗത്തിൽനിന്നിറങ്ങി പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽനിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായിത്തീർന്നു. ഈ അവതീർണമായ വചനത്തെ സംബന്ധിക്കുന്ന പേരുതന്നെ മനുഷ്യാവതാര പ്രവൃത്തിയെ വെളിവാക്കുന്നു. അതായത് മനുഷ്യനെ പാപത്തിൽനിന്നു രക്ഷിക്കാൻ. യേശു എന്ന നാമത്തിനു ഹീബ്രുഭാഷയിൽ ‘ദൈവം രക്ഷിക്കുന്നു’ എന്നാണർഥം. വിശുദ്ധ മത്തായി സുവിശേഷത്തിൽ രക്ഷകനു നല്കപ്പെടേണ്ട പേര് എടുത്തുപറയുന്നു. ‘അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. എന്തെന്നാൽ അവൻ തന്റെ ജനത്തെ പാപങ്ങളിൽനിന്നു മോചിപ്പിക്കും.’ (മത്തായി 1:21). രക്ഷ ആഗ്രഹിക്കുന്നവരെല്ലാം യേശുനാമത്തെ സ്വീകരിക്കണം. അപ്പസ്തോല പ്രവർത്തനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ‘മറ്റാരിലും രക്ഷയില്ല. ആകാശത്തിൻ കീഴെ മനുഷ്യന്റെ ഇടയിൽ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.’(അപ്പോ. 4:12).
പഴയ നിയമത്തിൽ ആണ്ടിലൊരിക്കൽ മാത്രം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവച്ച് ഉരുവിട്ടിരുന്ന ദൈവനാമം ഇന്നെല്ലാ ജനതകൾക്കും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മനുഷ്യാവതാരം രക്ഷയുടെ സാർവത്രിക സ്വഭാവത്തിൽ വലിയൊരു സദ്വാർത്തയാണ്. ഈ തിരുപ്പിറവി പ്രത്യാശയുടെ പൂർത്തീകരണമാണ്. ഇതു സ്വഭാവത്തിൽത്തന്നെ അടിയന്തരമായ ക്ഷണിക്കലാണ്. അതായത്, വർത്തമാനകാലത്തിൽ യേശുവിനെ രക്ഷകനായി സ്വീകരിക്കുക. ഇതു നാളേക്കു മാറ്റിവയ്ക്കപ്പെടേണ്ടതല്ല. ഇന്നുതന്നെ ആശ്ലേഷിക്കപ്പെടേണ്ടതാണ്.
ദൈവദൂതൻ പറഞ്ഞ ദൂതു കേട്ട് ആട്ടിടയന്മാർ പറഞ്ഞു: ‘നമുക്ക് ഇന്നുതന്നെ ബത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം.’ (ലൂക്കാ 2:15). നമുക്കു വേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും മാംസം ധരിച്ച് കാലത്തിന്റെ പൂർണതയിൽ സ്ത്രീയിൽനിന്നു ജാതനായവന്റെ സവിധത്തിലേക്കുള്ള ദൂരം അവർക്ക് വർത്തമാനകാലത്തിന്റേതായി. സുവിശേഷകൻ പറയുന്നു.
അവർ അതിവേഗം പോയി. സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കുകയില്ല എന്നതല്ലേ സത്യം. ആയതിനാൽ ആട്ടിടയന്മാർക്ക് ആ നയനസൗഭാഗ്യം സ്വന്തമാക്കാൻ കഴിഞ്ഞു. അവർ മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
എപ്പോൾ ഒരു വ്യക്തി ക്രിസ്തുവിലേക്കു തിരിയുന്നുവോ അപ്പോൾതന്നെ രക്ഷ അവനിൽ സംഭവ്യമാവുന്ന പുതുയുഗപ്പിറവിയാണു യേശുവിൽ നിറവേറിയത്. സക്കേവൂസിന്റെ യേശുവിലേക്കുള്ള തിരുച്ചുവരവിന്റെ പ്രവൃത്തികൾ അവനിലും കുടുംബത്തിലും രക്ഷ വർത്തമാന അനുഭവമാക്കിയെന്നു വചനം വ്യക്തമാക്കുന്നു.
ദൈവത്തിന്റെ വാഗ്ദാനങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറുന്നു. അവൻ വെളിപാടിന്റെ പൂർണതയാണ്. നമുക്ക് മുന്നോടിയായി വൃദ്ധനായ ശിമയോൻ അത് അനുഭവിച്ചു. ശിമയോൻ പറഞ്ഞു: സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയ രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. ഇവിടെ നാമും ക്ഷണിക്കപ്പെടുകയാണ്. ഈ ക്ഷണം അനന്യമാണ്. കാരണം കാലിത്തൊഴുത്തിൽ പിറന്നവൻ കർത്താവായ ക്രിസ്തുവാണ്. അതായത് ദൈവമാണ്.
മോശയ്ക്കു ദൈവം വെളിപ്പെടുത്തിയ യാഹവയ്ക്കു തുല്യമായ ഗ്രീക്ക് പരിഭാഷയാണു കർത്താവ് (കീരിയോസ്). ഇതു പുതിയ നിയമത്തിൽ പിതാവിനെയും യേശുവിനെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ദിവ്യപദമാണ്. കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു എന്ന അറിയിപ്പ് യഹോവയായ ദൈവത്തിലേക്ക് പറുദീസ മുതൽ ആരംഭിച്ച വിളിയുടെ തുടർച്ചയാണ്. ഈ ക്ഷണം നമുക്ക് ഇന്നുതന്നെ സ്വീകരിക്കാം. ഇതു നാളേക്കു മാറ്റിവയ്ക്കപ്പെടരുത്. ഒരുവൻ പോലും നശിച്ചുപോകാതിരിക്കാൻ നല്കപ്പെട്ട ദൈവസ്നേഹം കാലിത്തൊഴുത്തിൽ നമ്മുടെ ഛായയിലും സാദൃശ്യത്തിലും ഇതു പുനഃസൃഷ്ടിക്കുവേണ്ടിയുള്ള താഴ്മയുടെ പ്രവൃത്തിയാണ്. നമുക്കും എളിമയോടെ ശിരസ് നമിക്കാം.
ഇന്നിന്റെ തിരുപ്പിറവി
01:24 AM Dec 17, 2017 | Deepika.com