കൊച്ചി: കൊച്ചി നഗരമധ്യത്തിലും തൃപ്പൂണിത്തുറയിലും വീട്ടുകാരെ ആക്രമിച്ച് ഒരേ രീതിയിൽ അടുത്തടുത്ത ദിവസങ്ങളിൽ നടന്ന കവർച്ചകൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം നോർത്തിലെ കവർച്ചയും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സംഘം തൃപ്പൂണിത്തുറയിലെ മോഷണവും അന്വേഷിക്കും.
രണ്ടു ടീമാണെങ്കിലും ഏകോപനത്തോടെയുള്ള അന്വേഷണമാണു സംഘങ്ങൾ നടത്തുക. ഇന്നലെ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷണ സംഘാംഗങ്ങൾ പരിശോധന നടത്തി. കൂട്ടമായോ അല്ലാതെയോ സംശയാസ്പദമായി ആരെങ്കിലും മുറിയെടുത്തിട്ടുണ്ടോ എന്നതായിരുന്നു പ്രധാനമായും പരിശോധിച്ചത്.
നഗരത്തിലെ രണ്ടു റെയിൽവേ സ്റ്റേഷനുകളിലും സമീപ സ്റ്റേഷനുകളായ തൃപ്പൂണിത്തുറ, ഇടപ്പള്ളി, കളമശേരി എന്നിവിടങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. പുലർകാലത്ത് ആളുകൾ ജാഗ്രത പുലർത്തണമെന്നു പോലീസ് അറിയിച്ചു. രണ്ടു സംഭവങ്ങളും പുലർച്ചെയാണുണ്ടായത്. ആളുകൾ ഗാഢമായ ഉറക്കത്തിലാകുന്ന സമയമാണിത്. ജനാലക്കന്പികൾ അറത്തു മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നിട്ടും വീട്ടുകാർ അറിയാതെ പോയത് ഇതുകൊണ്ടാണ്.
അപരിചിതമായി ശബ്ദമോ കാൽപ്പെരുമാറ്റങ്ങളോ കേട്ടാൽ അപ്പോൾതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം കൈമാറണമെന്നു കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം സംബന്ധിച്ചു കൊച്ചി റേഞ്ച് ഐജി പി. വിജയനുമായി ബന്ധപ്പെട്ടു വിശദാംശങ്ങൾ തേടിയിരുന്നു. ഡിജിപി നിർദേശിച്ചതനുസരിച്ചാണു പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചത്.
കവർച്ച: അന്വേഷണത്തിനു രണ്ടു സംഘങ്ങൾ
01:04 AM Dec 17, 2017 | Deepika.com