മുക്കം: കോഴിക്കോട് പെരുവയലിൽ സ്കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് ടിപ്പർ മറിഞ്ഞ് മൂന്നു പേർ മരിച്ചു. സൈക്കിൾ യാത്രക്കാരനായ പെരുവയൽ എളവന ശിവദാസൻ (59), ബൈക്ക് യാത്രക്കാരൻ പാലാഴി കളത്തിൽതാഴം രവീന്ദ്രന്റെ മകൻ ദിപിൻ (27), സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന താത്തൂർ പൊയിൽ പൂമംഗലത്ത് സുഗതന്റെ ഭാര്യ ചന്ദ്രിക (60) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ മാവൂർ കോഴിക്കോട് റോഡിൽ അങ്ങാടിക്കുതൊട്ടുമുമ്പ് പെൻഷൻ ഭവനു സമീപമാണ് അപകടം. മാവൂർ ഭാഗത്തുനിന്നു പെരുവയൽ ഭാഗത്തേക്ക് മിനി മെറ്റലുമായി പോയ ടിപ്പർ അതേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിലും എതിർദിശയിൽ വരികയായിരുന്ന സൈക്കിളിലും ബുള്ളറ്റ് ബൈക്കിലും ഇടിക്കുകയായിരുന്നു. റോഡിന്റെ വലതുവശത്തെ ഓവുചാലിലേക്ക് മറിഞ്ഞ ടിപ്പർ വൈദ്യുതി പോസ്റ്റുകൾ തകർത്താണു നിന്നത്. ടിപ്പറിന് അടിയിൽ കുടുങ്ങിയ ദിപിനെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ടിപ്പർ മറിച്ചിട്ടാണ് പുറത്തെടുത്തത്. ദിപിനും ശിവദാസനും തൽക്ഷണം മരിച്ചു.
ചന്ദ്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെയാണ് മരിച്ചത്. പെരുവ യലിൽ പോർട്ടറായ ശിവദാസൻ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് പോകുകയായിരുന്നു.
ഭാര്യ: ജലജ റാണി. മക്കൾ: അഖിൽ, പരേതനായ അനൂപ്. ആധാരം എഴുത്തുകാരനായ ദിപിൻ ബൈക്കിൽ ചെറൂപ്പ സബ് രജിസ്ട്രാർ ഓഫീസിലേക്ക് പോകുകയായിരുന്നു. അമ്മ: ഉഷ, ഭാര്യ: അമൃത, മകൾ: ശിവദ. സഹോദരങ്ങൾ: വിപിൻ, ജിതിൻ.
ഭർത്താവിനോടൊപ്പം പൂവാട്ടുപറമ്പിൽ മകളുടെ വീട്ടിൽ പോകുകയായിരുന്നു ചന്ദ്രിക. മക്കൾ: ഡോ. സുഗതകുമാരി (ചെറുവാടി സിഎച്ച്സി), ചന്ദ്രപ്രഭ. മരുമക്കൾ: ഡോ. രാജൻ (കോഴിക്കോട് മെഡിക്കൽ കോളജ്), രാജൻ (സബ് എൻജിനിയർ,കെ എസ്ഇബി കക്കയം.
മൂന്നു വാഹനങ്ങളിലിടിച്ചു ടിപ്പർ മറിഞ്ഞു; മൂന്നു പേർ മരിച്ചു
01:04 AM Dec 17, 2017 | Deepika.com