പറവൂർ: കുടുംബവഴക്കിനെ തുടർന്ന് മക്കളായ ഏഴു വയസുകാരി ഷെറിയെയും നാലു വയസുകാരൻ ഷോണിനെയും മൂലന്പിള്ളി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്യാൻ എന്ന വ്യാജേന പുഴയിലെ ചീനവലകുറ്റിയിൽ പിടിച്ചുകിടന്ന കൊച്ചുത്രേസ്യ എന്ന സിന്ധു(39) വിന് നോർത്ത് പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ടജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2005 ഡിസംബർ 4നായിരുന്നു സംഭവം. കുട്ടികളെ സംരക്ഷിക്കേണ്ട അമ്മ തന്നെ കുട്ടികളെ കൊലപ്പെടുത്തുകയും കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. ഈ കേസിൽ കൊച്ചുത്രേസ്യ 10 മണിക്കൂറുകളോളം വെള്ളത്തിൽ കുറ്റിയിൽ പിടിച്ചു കിടന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്ന ഡോക്ടർമാരുടെ മൊഴിയും, 30 അടി ഉയരത്തിൽനിന്ന് ചാടിയാൽ നീന്തലറിയാത്ത കൊച്ചുത്രേസ്യ ഉടനടി മരിക്കേണ്ടതാണെന്നും എന്നാൽ യാതൊരു പരിക്കുകളും ഉണ്ടായിരുന്നില്ലെന്നുള്ള നിഗമനവും പ്രതിക്ക് എതിരായി.
കൊച്ചുത്രേസ്യയും കുട്ടികളും സംഭവദിവസം രാത്രി 7.30ന് ചീനവല വലിക്കുകയായിരുന്ന ഭർത്താവ് മൈക്കിളിന്റെ അടുത്ത് എത്തിയിരുന്നു. പിന്നീട് കൊച്ചുത്രേസ്യയെയും കുട്ടികളെയും കാണാതാകുകയായിരുന്നു.
സ്വന്തം കുട്ടികളെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം
12:35 AM Dec 17, 2017 | Deepika.com