ചേർത്തല: യുവതിയെ കബളിപ്പിച്ചു പണം തട്ടിയെന്ന പരാതിയിൽ സിപിഎം കരുവ ലോക്കൽ കമ്മിറ്റി അന്വേഷണത്തിന്. പാർട്ടി അംഗത്തിനെതിരേ യുവതി നല്കിയ പരാതിയിലാണ് അന്വേഷണം. സംഭവം വിവാദമായതോടെ കഴിഞ്ഞദിവസം നടന്ന ലോക്കൽ കമ്മിറ്റിയോഗം മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുടെ പേരിലാണ് യുവതിയെ കബളിപ്പിച്ചതെന്നാണ് വിവരം.
ചാലക്കുടിയിൽ ഇതര സംസ്ഥാന വ്യവസായി നടത്തുന്ന ബിൽഡിംഗ് സംരംഭത്തിനു നിരവധി പേരിൽനിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. സംരംഭം തകർന്നതു വാർത്തയായതോടെ ചേർത്തല സ്വദേശിയായ യുവതിക്ക് ബിൽഡിംഗ് സംരംഭവുമായുള്ള ബന്ധം മുതലെടുത്ത് പണം തട്ടിയെന്നാണു പരാതി. പോലീസിന്റെ നിയമ നടപടികളിൽനിന്നു സംരക്ഷിക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
15 ലക്ഷം രൂപയുടെ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ. അജയൻ, സുദർശനൻ, കെ. രചനൻ എന്നിവരടങ്ങുന്നതാണ് അന്വേഷണ കമ്മീഷൻ. പരാതി ലഭിച്ച സാഹചര്യത്തിൽ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ. രാജപ്പൻനായർ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും പോലീസ് മേധാവിയുടെയും പേരിൽ തട്ടിപ്പ്, അന്വേഷണവുമായി സിപിഎം ലോക്കൽ കമ്മിറ്റി
12:35 AM Dec 17, 2017 | Deepika.com