തിരുവനന്തപുരം: തലസ്ഥാന നഗരിയെ എട്ട് രാപ്പകലുകളിൽ ദൃശ്യസമ്പന്നമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ആൻ മേരി ജസീർ സംവിധാനം ചെയ്ത പലസ്തീനിയൻ ചിത്രം വാജിബിനു ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രൻ അർഹനായി. ഏദൻ എന്ന ചിത്രത്തിനാണ് പുരസ്കാരം. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള രജതചകോരം പുരസ്കാരത്തിന് മലില ദ ഫെയർവെൽ ഫ്ളവർ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അർഹയായി. ജോണി ഹെൻ ട്രിക്സ് സംവിധാനം ചെയ്ത കൊളംബിയൻ ചിത്രം കാൻഡലേറിയ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങൾ ന്യൂട്ടൻ എന്ന ഇന്ത്യൻ ചിത്രം നേടി. അമിത് മസൂർക്കർ ആണ് സംവിധായകൻ. സജീവ് പാഴൂരിന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നെറ്റ്പാക് പുരസ്കാരത്തിന് അർഹമായ മലയാള ചിത്രം.
ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം അൾജീരിയൻ സംവിധായിക റെയ്ഹാനിയുടെ ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്കിനു ലഭിച്ചു.
ഇന്നലെ വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങ് ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം ഡോ. തോമസ് ഐസക് സമ്മാനിച്ചു.
ചലച്ചിത്ര മേളയുടെ റിപ്പോർട്ടിംഗിനുള്ള മാധ്യമ പുരസ്കാരങ്ങൾക്ക് അച്ചടി മാധ്യമങ്ങളിൽ നിന്ന് കേരള കൗമുദിയിലെ ഐ.വി. രൂപശ്രീയും ദൃശ്യ മാധ്യമങ്ങളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെ വി.പി. വിനീതയും അർഹരായി. ദൃശ്യ മാധ്യമ വിഭാഗത്തിൽ മീഡിയ വണ്ണിലെ അഞ്ജിത അശോകിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ഓണ്‍ലൈൻ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്കാരം മനോരമ ഓണ്‍ലൈനാണ്. മാതൃഭൂമി ഓണ്‍ലൈൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹ മായി. ശ്രവ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്കാരം ഓൾ ഇന്ത്യാ റേഡിയോയും പ്രവാസി ഭാരതി 810 എഫ്എമ്മും പങ്കിട്ടു.
കേരള രാജ്യാന്തര ചലച്ചിത്രമേള; വാജിബിനു സുവർണചകോരം
02:14 AM Dec 16, 2017 | Deepika.com