തിരുവനന്തപുരം: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. സാമ്പത്തിക വർഷത്തിന്റെ ഏഴു മാസം പൂർത്തിയായ ഒക്ടോബർ വരെ വാണിജ്യനികുതി വരുമാനത്തിൽ 17.65 ശതമാനത്തിന്റെ ഇടിവുണ്ടായി. വരുമാനത്തിൽ ഇത്രവലിയ ഇടിവുണ്ടാകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ വരെ കേരളത്തിന്റെ വാണിജ്യനികുതി വരുമാനം 18,731.99 കോടി രൂപയായിരുന്നു. ഇത് 15,429.14 കോടി രൂപയായാണു കുറഞ്ഞത്. 3302.85 കോടിയുടെ കുറവ്. ജിഎസ്ടി നടപ്പി ലായതിനുശേഷമുള്ള മൂന്നു മാസത്തെ വാണിജ്യനികുതി വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 3886.49 കോടി രൂപയുടെ കുറവാണുണ്ടായത്. അതിനു മുൻപുള്ള മാസങ്ങളിൽ നേരിയ വർധന ഉണ്ടായിരുന്നു.
നോട്ട് നിരോധനത്തെത്തുടർന്ന് വരുമാനത്തിലുണ്ടായ മുരടിപ്പ് ജിഎസ്ടി നടപ്പിലാക്കിയതോടെ കടുത്ത ധനപ്രതിസന്ധിക്കു വഴിതുറന്നു. ഈ നില തുടർന്നാൽ സാമ്പത്തികവർഷം അവസാനിക്കുന്പോഴേക്കും കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുമെന്നു വിലയിരുത്തപ്പെടുന്നു.
ധനവിഭവ സെക്രട്ടറി മിൻഹാജ് ആലം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണു വരുമാനത്തിലെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്നത്.
ജിഎസ്ടി വന്നശേഷം ഓഗസ്റ്റിൽ വാണിജ്യ നികുതിയായി 1851.09 കോടി രൂപയാണു ഖജനാവിലെത്തിയത്. വാറ്റ് ഈടാക്കിയിരുന്ന മുൻ വർഷം ഓഗസ്റ്റിൽ 2701.94 കോടി രൂപ ലഭിച്ചതാണ്. 850.85 കോടിയുടെ (31.49 ശതമാനം) കുറവ്.
സെപ്റ്റംബറിലാകട്ടെ കഴിഞ്ഞ വർഷം ലഭിച്ച തുകയുടെ പകുതിപോലും കിട്ടിയില്ല. 2016 സെപ്റ്റംബറിൽ 3038 കോടി രൂപ കിട്ടിയത് ഇത്തവണ 1311.43 കോടിയായി ചുരുങ്ങി. 1727.55 കോടിയുടെ (56.84 ശതമാനം) ഇടിവ്.
ഒക്ടോബറിലും ഗണ്യമായ ഇടിവുണ്ട്. 3028.05 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറി 1720.41 കോടി മാത്രം. 1308.09 കോടി രൂപയുടെ (43.19 ശതമാനം) കുറവ്. ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപും സംസ്ഥാനത്തിന്റെ സാമ്പത്തികനിലയിൽ കാര്യമായ പുരോഗതിയില്ലായിരുന്നുവെന്നാണു ധനവിഭവ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ഏപ്രിലിൽ 8.16 ശതമാനം മാത്രമായിരുന്നു നികുതി വളർച്ച. മേയിൽ 4.67 ശതമാനവും ജൂണിൽ 7.58 ശതമാനവുമായിരുന്നു വാണിജ്യനികുതി വരുമാനത്തിലെ വളർച്ച. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തികതളർച്ചയാണു വരുമാനത്തിലെ കുറവിനു കാരണം. നോട്ട് നിരോധനം വന്ന 2016 നവംബർ മുതൽ നികുതി വരുമാനത്തിൽ ഇടിവുണ്ടായിരുന്നു.
ലോട്ടറി, മോട്ടോർ വാഹനനികുതി, എക്സൈസ്, രജിസ്ട്രേഷൻ ഇനങ്ങളിൽ വരുമാനവർധനയുണ്ട്. മോട്ടോർ വാഹനനികുതി വരുമാനം 19.9 ശതമാനം വർധിച്ചു. ലോട്ടറിയിൽ 7.76 ശതമാനവും രജിസ്ട്രേഷൻ വരുമാനത്തിൽ 6.11 ശതമാനവുമാണു വർധന.
വാണിജ്യ നികുതി വരുമാനം
മാസം 2016-17 2017-18 വ്യത്യാസം
(കോടി രൂപ) ശതമാനം
ഏപ്രിൽ 1754.96 1898.16 (+)8.16.
മേയ് 2781.41 2911.35 (+)4.67.
ജൂണ് 2835.99 3051.09 (+)7.58.
ജൂലൈ 2593.21 2685.61 (+) 3.56.
ഓഗസ്റ്റ് 2701.94 1851.09 (-)31.49.
സെപ്റ്റംബർ 3038.98 1311.43 (-)56.84.
ഒക്ടോബർ 3028.5 1720.41 (-)43.19.
കെ. ഇന്ദ്രജിത്ത്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ , ധനനില ദയനീയം
01:23 AM Dec 16, 2017 | Deepika.com