തിരുവനന്തപുരം: കിസാൻ പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകളെ ആധാരമാക്കി രൂപീകരിച്ച സെലക്ട് കമ്മിറ്റി കർഷകരിൽനിന്നു ഭേദഗതി നിർദേശങ്ങൾ സ്വീകരിക്കുമെന്നു സംയുക്ത കർഷക സമിതി നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായർ, സത്യൻ മൊകേരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെലക്ട് കമ്മിറ്റി ചെയർമാൻ ഹനൻമൊള്ളയുടെ നേതൃത്വത്തിലുള്ള സമിതി ഈ മാസം 19ന് തിരുവനന്തപുരത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്ഫറൻസ് ഹാളിൽ നടത്തുന്ന സിറ്റിംഗിൽ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. രാവിലെ പത്തിന് സിറ്റിംഗ് ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കിസാൻ പാർലമെന്റ് പാസാക്കിയ രണ്ടു കർഷക ബില്ലുകളിലാണു ഭേദഗതികൾ സ്വീകരിക്കുന്നത്. കാർഷിക കടാശ്വാസം ഉറപ്പാക്കുന്ന "കടത്തിൽനിന്നു കർഷകർക്കു സ്വാതന്ത്ര്യ’മാണ് ബില്ലുകളിലൊന്ന്.
കാർഷിക വായ്പകൾ എഴുതിത്തള്ളാൻ അടിയന്തര നടപടി സ്വീകരിക്കുക, വിളനാശം മൂലം കടക്കെണിയിലായ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക എന്നിവാണ് പ്രധാനമായും ബില്ലിലുള്ളത്. സഹകരണ സംഘങ്ങളിലെ വായ്പകൾ എഴുതിത്തള്ളാൻ ആവശ്യമായ തുക കേന്ദ്രസർക്കാർ നൽകണമെന്ന വകുപ്പും ബില്ലിലുണ്ട്. സ്വാമിനാഥൻ കമ്മീഷൻ നിർദേശപ്രകാരമുള്ള താങ്ങുവില ഉറപ്പാക്കി കാർഷികവൃത്തി ലാഭകരമാക്കാനുള്ള വകുപ്പുകൾ അടങ്ങിയതാണു രണ്ടാമത്തെ ബിൽ. കമ്മീഷൻ നിർദേശിച്ച താങ്ങുവിലയും കർഷകസംരക്ഷണവും ഉറപ്പാക്കണമെന്നു ബിൽ പറയുന്നു.
കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ, എം.കെ. ദിലീപ്, എ.എച്ച്. ഹഫീസ്, ഉഴമലയ്ക്കൽ വേണുഗോപാൽ, വി.എസ്. പത്മകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കർഷക ബിൽ: കർഷകരിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കും
01:12 AM Dec 16, 2017 | Deepika.com