കോട്ടയം: പ്രഖ്യാപനങ്ങളില്ലാതെ കേരള കോണ്‍ഗ്രസ് എം മഹാസമ്മേളനം. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടിപ്രവർത്തകരും അണികളും മാധ്യമലോകവും. മുന്നണിപ്രവേശനം സംബന്ധിച്ച് സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന രീതിയിലായിരുന്നു ചർച്ചകൾ നടന്നിരുന്നതെങ്കിലും വ്യക്തമായ ഉത്തരം ഒരുനേതാവും നൽകിയില്ല.
ആമുഖ പ്രസംഗം നടത്തിയ ജോസ് കെ. മാണി എംപി പേരെടുത്തു പറയാതെ കോണ്‍ഗ്രസിനെ വിമർശിച്ചു. ഇടയ്ക്കു ഭാഷ കടുപ്പിക്കുകയും ചെയ്തു. ഇതോടെ എന്തെങ്കിലും സൂചനകൾ നേതാക്കൾ നൽകുമെന്നു പലരും പ്രതീക്ഷിച്ചു. എന്നാൽ, വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിന്റെ അധ്യക്ഷപ്രസംഗത്തിൽ കർഷകർക്കുവേണ്ടി പാർട്ടി നടത്തിയ പോരാട്ടങ്ങളാണ് ഊന്നിപ്പറഞ്ഞത്. ഒറ്റയ്ക്കു മത്സരിച്ചപ്പോഴും ഒന്നിച്ചു നിന്നപ്പോഴും കിട്ടിയ സീറ്റുകളുടെ കണക്കുകൾ പരാമർശിച്ച് പാർട്ടിയുടെ ശക്തിയെക്കുറിച്ചും ജോസഫ് വിശദീകരിച്ചു.
ചെയർമാൻ കെ.എം. മാണി ഉദ്ഘാടന പ്രസംഗത്തിനായി എത്തിയതോടെ അണികളുടെ ആകാംക്ഷ വർധിച്ചു. അന്‍പതു വർഷത്തെ കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റവും അസ്തിത്വവും ആവേശത്തോടെയാണ് പാർട്ടി ചെയർമാൻ അവതരിപ്പിച്ചത്.
കേന്ദ്ര സർക്കാരിനെയും മോദിയേയും പേരെടുത്തു വിമർശിച്ച കെ.എം. മാണി മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശിച്ചു. പിണറായി നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്നും കർഷകർക്കു വേണ്ടി ജാഗ്രത പുലർത്തണമെന്നുമായിരുന്നു പ്രഖ്യാപനം. കെ.എം. മാണിയിൽനിന്നു പാർട്ടിയുടെ നയം ഉണ്ടാകുമെന്ന വലിയ പ്രതീക്ഷ അണികൾക്കുണ്ടായിരുന്നു.
പ്രസംഗിച്ച മറ്റു നേതാക്കളും മുന്നണി പ്രവേശനം സംബന്ധിച്ച് യാതൊരു വിധ പരാമർശവും നടത്തിയില്ല. വിവിധ ജില്ലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമ്മേളനം ഇന്നു നടക്കും. ഭാവിപ്രവർത്തനങ്ങൾ, മുന്നണി പ്രവേശനം, നേതൃമാറ്റം എന്നിവ ഇതിൽ ചർച്ച ചെയ്യുമെന്നാണു ഒരു വിഭാഗം പറയുന്നത്.
ചരിത്രം പറഞ്ഞും പോരാട്ടങ്ങൾ ഓർമിപ്പിച്ചും കേരള കോൺഗ്രസ് നേതാക്കൾ
01:12 AM Dec 16, 2017 | Deepika.com