കോട്ടയം: അന്പത്തിമൂന്നു വർഷത്തെ പോരാട്ടങ്ങളിലൂടെ കരുത്തു തെളിയിച്ച കേരള കോണ്ഗ്രസ് ഏഷ്യയിലെ ഏറ്റവും പാരന്പര്യമുള്ള പ്രാദേശിക പാർട്ടിയാണെന്നു കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണി.
കർഷകരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കോട്ടയത്തു കേരള കോണ്ഗ്രസ് മഹാസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. റബർ വിലസ്ഥിരതാ ഫണ്ട് ഉൾപ്പെടെ പദ്ധതികൾ കാര്യക്ഷമമാക്കി കേരള സർക്കാർ ജാഗ്രത കാട്ടണം.
കുട്ടനാടു കർഷകരെ കായൽ കൈയേറ്റക്കാരെന്നും റാന്നിയിലെയും കാഞ്ഞിരപ്പള്ളിയിലെയും പാലായിലെയും കർഷകരെ തോട്ടമുടമകളെന്നും ഇടുക്കിയിലെ കർഷകരെ കാട്ടുകള്ളൻമാരെന്നും വിളിച്ചപ്പോൾ ഈറ്റപ്പുലിയെപ്പോലെ കർഷകർക്കു വേണ്ടി കേരള കോണ്ഗ്രസ് നിലകൊണ്ടു. കർഷകരെ ദ്രോഹിക്കാൻ ശ്രമിച്ച ദുഷ്ടശക്തികളെ പോരാട്ടത്തിലൂടെ തകർത്തെറിഞ്ഞു. കേരള കോൺഗ്രസിനെ ഇല്ലാതാക്കാനും തോൽപ്പിക്കാനും ശ്രമിച്ച ശക്തികളെ നേരിട്ടു തോൽപിച്ച് സ്വന്തം അസ്തിത്വം നിലനിർത്താനും അന്പതു വർഷത്തെ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.
കേരള കോണ്ഗ്രസ് കർഷകരുടെ വികാരവും വിചാരമാണ്. അതു കർഷകരുടെ ആശയമാണ്, സംസ്കാരമാണ്. വയലേലകളിൽ നാന്പിട്ട് കൃഷിയിടങ്ങളിൽ കതിരിട്ട പ്രസ്ഥാനമാണ് കേരള കോണ്ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
കർഷകത്തൊഴിലാളിക്കും കർഷകനും പെൻഷൻ നൽകാനും റബർവിലസ്ഥരിതാഫണ്ടിലൂടെ ആശ്വാസം പകരാനും കേരള കോണ്ഗ്രസിന്റെ പോരാട്ടത്തിലൂടെ സാധിച്ചു. ഒരു കിലോ റബറിനു 200രൂപ ലഭിക്കത്തക്ക വിധത്തിൽ പദ്ധതി പുനഃസ്ഥാപിക്കണം.
'മുൻകരുതലില്ലാതെ കറൻസി നിരോധിച്ചതതിലൂടെയും ജിഎസ്ടിയിലൂടെയും കേന്ദ്രസർക്കാർ സാധാരണക്കാരനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മോദിക്ക് മോടി കുറഞ്ഞെന്നും ഒരു നല്ല ദിവസം പോലും, അച്ഛാ ദിൻ സമ്മാനിക്കാൻ സാധിച്ചില്ലെന്നും കെ.എം. മാണി കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിൽനിന്ന് കർഷകർക്ക് ഒന്നും ലഭിക്കുന്നില്ലെന്നും കർഷകനുവേണ്ടി കൂടുതൽ പണം നീക്കി വയ്ക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടിയുണ്ടാകണമെന്നും മാണി ആവശ്യപ്പെട്ടു. .
കേരള കോണ്ഗ്രസ് ചെറുത്തുനിൽപിന്റെ പ്രസ്ഥാനം: കെ.എം. മാണി
01:12 AM Dec 16, 2017 | Deepika.com