തിരുവനന്തപുരം: മൂന്നു മാസത്തെ സാമൂഹിക ക്ഷേമ- ക്ഷേമനിധി പെൻഷൻ വിതരണത്തിന് 1544 കോടി രൂപ അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള പെൻഷനാണു ക്രിസ്മസ് കാലത്ത് വിതരണം ചെയ്യുന്നത്. ആകെ 51 ലക്ഷം പേർക്കു പെൻഷൻ ലഭിക്കും. പെൻഷൻ വിതരണം നാളെ ആരംഭിക്കും.
ബാങ്ക് അക്കൗണ്ട് വഴിയോ സഹകരണസംഘങ്ങൾ വഴി നേരിട്ടോ ആണ് പെൻഷൻ തുക വിതരണം ചെയ്യുക. സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിന് 1361 കോടിയും ക്ഷേമനിധി പെൻഷൻ വിതരണത്തിന് 183 കോടി രൂപയുമാണ് അനുവദിച്ചത്. പെൻഷൻ തുക വീടുകളിൽ നേരിട്ടു വിതരണം ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടറെ ഉത്തരവിൽ ചുമതലപ്പെടുത്തി.
പണഞെരുക്കം യാഥാർഥ്യമാണെങ്കിലും പാവങ്ങളോടുള്ള സർക്കാരിന്റെ മുൻഗണനയ്ക്കു മാറ്റം വരുത്തേണ്ടെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പെൻഷൻ വിതരണത്തിന് പണം അനുവദിച്ചതെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക് അറിയിച്ചു. പെൻഷൻ ഫണ്ട് പിൻവലിക്കലിന് ട്രഷറി നിയന്ത്രണം ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമപെൻഷന് 1544 കോടി അനുവദിച്ച് ഉത്തരവായി
01:06 AM Dec 16, 2017 | Deepika.com