തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ അകപ്പെട്ട അനവധി മത്സ്യത്തൊഴിലാളികളെ കണ്ടെത്താത്ത സാഹചര്യത്തിൽ ലത്തീൻ കത്തോലിക്കാ സഭ ഹേബിയസ് കോർപസ് ഹർജിയുമായി ഹൈക്കോടതിയിലേക്ക്. ഇതു സംബന്ധിച്ചുള്ള നടപടി ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നു തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് തിരുവനന്തപുരം അതിരൂപത വ്യക്തമായ കണക്കുകൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നു തൃപ്തികരമായ ഒരു അന്വേഷണമല്ല കാണുന്നത്. ഓഖി ദുരന്തത്തിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഇന്ത്യയുടെ അയൽരാജ്യങ്ങൾക്കുകൂടി കൈമാറി രാജ്യാന്തര തലത്തിലുള്ള അന്വേഷണം വേണമെന്നു സഭ നിർദേശിച്ചിരുന്നു.
മത്സ്യത്തൊഴിലാളികൾ മറ്റുള്ള രാജ്യങ്ങളിലെ സേനയുടെ പിടിയിൽ ആയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണം. പാക്കിസ്ഥാൻ, മാലദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവ രുമായി ഇക്കാര്യം ചർച്ച ചെയ്യണം. ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. നിരവധി വലിയ ബോട്ടുകളും അപകടത്തിൽപ്പെട്ടു. അതിരൂപത വിവിധ സ്ഥലങ്ങളിൽനിന്നും ശേഖരിച്ച കണക്കനുസരിച്ച് തിരുവനന്തപുരത്തുനിന്നു 256 മത്സ്യത്തൊഴിലാളികളെയാണ് കാണാനുള്ളത്. ഇതിൽ 94 പേർ നാട്ടിൽനിന്നും 147 മത്സ്യത്തൊഴിലാളികൾ മറ്റു സ്ഥലങ്ങളിൽ നിന്നുമായി മത്സ്യബന്ധനത്തിനു പോയതാണ്.
എന്നാൽ സർക്കാരിന്റെ കണക്ക് ഇതിൽ നിന്നും വ്യത്യസ്തമാണ്. ഇതിനു കാരണമെന്താണെന്നു വ്യക്തമാകുന്നില്ലെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
സംസ്ഥാന റവന്യു വകുപ്പ് പുറത്തിറക്കിയ കണക്കനുസരിച്ച് ഇനിയും കാണാനുള്ളത് 105 മത്സ്യത്തൊഴിലാളികളെയാണ്. 68 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും റവന്യു വകുപ്പ് പറയുന്നു
ഓഖി: ഹേബിയസ് കോർപസ് ഹർജിയുമായി സഭ ഹൈക്കോടതിയിലേക്ക്
01:06 AM Dec 16, 2017 | Deepika.com