തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാവികസനത്തിന് അനുകൂല തീരുമാനങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
ദേശീയപാതാ നിർമാണത്തിനു സാങ്കേതിക തടസം സൃഷ്ടിക്കുന്ന വലിയ ദൈർഘ്യമുള്ള റീച്ചുകൾ വിഭജിച്ചു നൽകുന്നതിനു കേന്ദ്രസർക്കാർ അനുകൂല സമീപനമാണു സ്വീകരിച്ചിരിക്കുന്നതെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു നേരിട്ട് അനുമതി നൽകാവുന്ന സാമ്പത്തിക അധികാരപരിധി 2000 കോടി രൂപയാക്കി ഉയർത്തി. നേരത്തെ 1000 കോടി രൂപയ്ക്കു മുകളിലുള്ള നിർമാണജോലികൾക്കു കേന്ദ്രമന്ത്രിസഭയുടെ അനുമതി ആവശ്യമായിരുന്നു. ഇതാണ് 2000 കോടിയാക്കി ഉയർത്തിയത്.
പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലാവർധനറാവു കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെത്തി ഉപരിതല ഗതാഗത സെക്രട്ടറിയുമായും ദേശീയപാത അഥോറിറ്റി ചെയർമാനുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണു കൂടുതൽ കാര്യങ്ങളിൽ തീരുമാനമായതെന്നു മന്ത്രി പറഞ്ഞു.
ഇതോടെ കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ മലബാർ മേഖലയിലെ ഭാഗങ്ങൾ ഉടൻ യാഥാർഥ്യമാകുമെന്നു മന്ത്രി അറിയിച്ചു. കേരളത്തിലെ ദേശീയപാതാവികസനത്തിനു തയാറാക്കിയ പദ്ധതികൾ കൂടുതൽ റീച്ചുകളായി വിഭജിക്കുന്നതിനും അനുവാദം നൽകിയിട്ടുണ്ട്. ദേശീയപാതാവികസനം ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പൂർത്തീകരിക്കാനുള്ള കർമപദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തലശേരി-മാഹി ബൈപാസ് കരാറായിക്കഴിഞ്ഞു.
നിർമാണ ഉദ്ഘാടനം ഉടൻ നടത്തും. കോഴിക്കോട് ബൈപാസ് നിർമാണ അനുമതി ലഭിച്ചു. തലപ്പാടി മുതൽ ചെങ്ങള വരെയുള്ള റീച്ച് ഭാരതമാല പദ്ധതിയിൽ ഉൾപ്പെടുത്തി ടെൻഡർ നടപടിയായി. ചെങ്ങള മുതൽ കാലിക്കടവ് വരെയുള്ള ഭാഗം ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. കണ്ണൂർ മുതൽ വെങ്ങളം വരെയും വെങ്ങളം മുതൽ കുറ്റിപ്പുറം വരെയും ടെൻഡർ നടപടിയിലേക്കു പോകാനുളള അനുമതി ഉടൻ ലഭ്യമാകുമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര മന്ത്രാലയം അറിയിച്ചതായി മന്ത്രി പറഞ്ഞു. എൻഎച്ച്എഐ സമർപ്പിക്കുന്ന വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾക്ക് കേന്ദ്ര അംഗീകാരം ലഭിക്കാൻ വലിയ കാലതാമസം നേരിട്ടിരുന്ന ഘട്ടത്തിലാണ് സാന്പത്തിക അധികാരപരിധി വർധിപ്പിച്ചത്. നിർദിഷ്ട മലയോര ഹൈവേക്കും തീരദേശ ഹൈവേക്കും സാമ്പത്തികസഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മലയോരപാതയിൽ ഉൾപ്പെടുന്ന ചില റോഡുകൾ ഭാരതമാല പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും തീരദേശ മേഖലയിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പ്രത്യേക സഹായം ലഭ്യമാക്കുന്നതും പരിഗണിക്കാമെന്നും സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ദേശീയപാതാവികസനം വേഗത്തിലാക്കാൻ വലിയ റീച്ചുകൾ വിഭജിച്ചു നൽകും
01:06 AM Dec 16, 2017 | Deepika.com