കൊച്ചി: കരോളിനിറങ്ങുന്നതു മതപരിവർത്തനം നടത്തുന്നതിനാണെന്ന ആരോപണം അപഹാസ്യമാണെന്നു കെസിബിസി. ക്രിസ്മസ് കാലത്തു വിശ്വാസികൾ പരസ്പരവും മറ്റുള്ളവരുമായും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കാനായി നടത്തുന്ന കരോൾ, ലോകത്തെല്ലായിടത്തും ആഹ്ലാദപൂർവമാണു സ്വീകരിക്കപ്പെടുന്നത്.
മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസിന്റെ കരോളും ആഘോഷങ്ങളും നടത്തിയ വൈദികരെയും സെമിനാരി വിദ്യാർഥികളെയും സംഘടിതമായി ആക്രമിച്ച ബജ്റംഗ്ദൾ നടപടി രാജ്യത്തിന് അപമാനകരവും അങ്ങേയറ്റം അപലപനീയവുമാണ്. ഗ്രാമത്തിനു പുറത്തുനിന്നു സംഘടിച്ചെത്തിയവരാണു സത്ന സെന്റ് എഫ്രേം സെമിനാരിയിലെ വൈദിക വിദ്യാർഥികളും വൈദികരുമടങ്ങിയ കരോൾ സംഘത്തെ തടഞ്ഞുവച്ചതും പോലീസിനെ വിളിച്ചുവരുത്തി സമീപത്തെ പോലീസ് സ്റ്റേഷനിലേക്കു മാറ്റിയതും.
ഗ്രാമത്തിനു പുറത്തുനിന്നെത്തിയവരാണ് അക്രമങ്ങൾക്കു നേതൃത്വം നൽകിയത് എന്നതു ക്രിസ്മസ് ദിനങ്ങളെ സംഘർഷപൂരിതമാക്കാനുള്ള ആസൂത്രിതശ്രമങ്ങൾ നടക്കുന്നു എന്നതിന്റെ സൂചനയാണെന്നു സംശയിക്കുന്നു. ന്യൂനപക്ഷവിഭാഗങ്ങളുടെ മതപരമായ ആഘോഷങ്ങളെ സംഘർഷഭരിതമാക്കാനും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു സമൂഹത്തിൽ അസ്വസ്ഥത വിതയ്ക്കാനും ശ്രമിക്കുന്ന ബിജെപി അനുകൂല സംഘടനകളെ നിയന്ത്രിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രാലയവും തയാറാകണം.
കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നല്കണം. തടഞ്ഞുവയ്ക്കപ്പെട്ടവർക്കെതിരേ കള്ളക്കേസുണ്ടാക്കി അപമാനിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. ഇത്തരം അക്രമം ആവർത്തിക്കാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും കെസിബിസി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
രാജ്യത്തിന് അപമാനകരവും അങ്ങേയറ്റം അപലപനീയവും: കെസിബിസി
12:53 AM Dec 16, 2017 | Deepika.com