നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്നു കടത്താൻ ശ്രമിക്കുന്നതിനിടെ നാർകോട്ടിക് ബ്യൂറോയുടെ പിടിയിലായ വിദേശിയുടെ വയറ്റിൽനിന്നു കൊക്കയിൻ നിറച്ച 90 ക്യാപ്സൂളുകൾ പുറത്തെടുത്തു. വെനിസ്വല സ്വദേശിയായ ഹാർലി ഗബ്രിയേൽ കാസ്ട്രോ കാരെനോ (36) എന്ന യുവാവാണു മയക്കുമരുന്നു ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ചു പിടിയിലായത്.
വയറ്റിലെത്തിയാൽ ദഹിച്ചു പോകാത്ത വിധത്തിലുള്ള പ്രത്യേക കാട്രിഡ്ജ്കളിലാണു മയക്കുമരുന്നു നിറച്ചിരുന്നത്. വയറിളകാൻ മരുന്നുകൊടുത്താണ് പുറത്തെടുത്തത്. ഭാഗികമായാണ് ഇതുവരെ ഇതു പുറത്തെടുക്കാൻ കഴിഞ്ഞത്. ഇന്നു വൈകുന്നേരത്തോടെ പൂർണമായും പുറത്തെടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഏകദേശം മൂന്നു കോടിയോളം രൂപ വില വരുന്ന ഒരു കിലോഗ്രാം കൊക്കയിൻ ഇയാൾ വയറ്റിൽ ഒളിപ്പിച്ചു കടത്തിയെന്നാണു കണക്കാക്കുന്നത്.
ബ്രസീലിൽനിന്നു ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് ഇയാൾ നെടുമ്പാശേരിയിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു നർകോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളം മെഡിക്കൽ കോളജിലെത്തിച്ചു നടത്തിയ പരിശോധനയിലാണു വയറ്റിൽ ക്യാപ്സൂളുകൾ ഒളിപ്പിച്ചിരിക്കുന്നതു വ്യക്തമായത്.
അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുസംഘത്തിലെ കണ്ണിയാണ് ഇയാളെന്നു നർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻപും പലതവണ ഇയാൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. കേരളത്തിൽ ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.
വിദേശ പൗരൻ വയറ്റിലാക്കി കടത്തിയതു മൂന്നു കോടിയുടെ കൊക്കയിൻ
12:33 AM Dec 16, 2017 | Deepika.com