തിരുവനന്തപുരം: സൈബർ കുറ്റാന്വേഷണത്തിലെ മികവിനു കേരള പോലീസിനു ദേശീയ അംഗീകാരം. സൈബർ കാര്യക്ഷമതയ്ക്കുള്ള റണ്ണർ-അപ് അവാർഡിനു കേരള പോലീസ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സൈബർ കുറ്റാന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്കാരത്തിനു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - 1 എസ്പി കെ.ഇ. ബൈജു തെരഞ്ഞെടുക്കപ്പെട്ടു. ഡാറ്റ സെക്യൂരിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യയും (ഡിഎസ് സിഐ) നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ് വെയർ ആൻഡ് സർവീസസ് കമ്പനീസും (നാസ്കോം) സംയുക്തമായി ഗുഡ്ഗാവിൽ സംഘടിപ്പിച്ച സുരക്ഷാ ഉച്ചകോടിയിലാണ് കേരള പോലീസിനെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് റൊമാനിയൻ സ്വദേശികൾ നടത്തിയ എടിഎം തട്ടിപ്പ് ശാസ്ത്രീയമായി അന്വേഷിച്ചതിനാണ് കേരള പോലീസിനു പുരസ്കാരം ലഭിച്ചത്. നൂതന സൈബർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കേസിലെ പ്രതികളെ പോലീസ് കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മികച്ച സൈബർ കുറ്റാന്വേഷണ ഉദ്യോഗസ്ഥന പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട എസ്പി കെ.ഇ. ബൈജു.
രാജ്യത്തെ വിവിധ പോലീസ് സേനകളിൽനിന്ന് അന്വേഷണ ഏജൻസികളിൽനിന്നു ലഭിച്ച നിരവധി കേസുകൾ വിലയിരുത്തിയാണു കേരള പോലീസിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
ഹൈടെക് സെൽ സിഐ എസ്. ശ്രീകാന്ത്, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് അംഗം മണികണ്ഠൻ എന്നിവരും സംസ്ഥാന പൊലീസിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
സൈബർ കുറ്റാന്വേഷണം: കേരളത്തിനു ദേശീയ അംഗീകാരം
12:24 AM Dec 16, 2017 | Deepika.com