തിരുവനന്തപുരം: നിങ്ങൾക്കു നഷ്ടപ്പെട്ടതിനു വിലയിടാൻ ആർക്കും കഴിയില്ല. പക്ഷേ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാവും. ഞങ്ങളാൽ കഴിയുന്ന സഹായവുമായി. ദുരന്തമേഖലയിൽ വരാൻ വൈകിയതിനു മാപ്പ് ചോദിക്കുന്നു. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തീരദേശപ്രദേശങ്ങളിലെ സന്ദർശനത്തിനിടെ പൂന്തുറ സെന്റ് തോമസ് പള്ളിയിലെത്തിയ നിയുക്ത കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകളാണിത്. സുരക്ഷാ വേലിക്കെട്ടുകൾ ഭേദിച്ചു മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാണ് രാഹുൽ അവരുടെ ദുരിതങ്ങൾ നേരിട്ടു ചോദിച്ചറിഞ്ഞത്.
അലമുറയിട്ട് അമ്മമാർ
അലമുറയിട്ടു കരഞ്ഞ അമ്മമാർക്കു മുന്നിൽ അവരുടെ വേദനകൾ കേട്ട് അരമണിക്കൂറോളം രാഹുൽ ഗാന്ധി പൂന്തുറപ്പള്ളിയിൽ ചെലവഴിച്ചു. ഇന്നലെ രാവിലെ 11.30ന് രാഹുൽ എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, അരമണിക്കൂർ വൈകിയാണ് എത്തിയത്. കനത്ത ചൂട് അവഗണിച്ചു കൈക്കുഞ്ഞുങ്ങളുമായി വരെ മാതാപിതാക്കൾ രാഹുലിനെ കാത്തുനിന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതിനാലാണു ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസം ഇവിടെ എത്താൻ കഴിയാതിരുന്നതെന്നും അതിനു മാപ്പു ചോദിക്കുന്നുവെന്നും രാഹുൽ പറഞ്ഞപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുന്നവർ വരെ കൈയടിച്ചു. നിങ്ങൾക്കു നഷ്ടമായതിനു പകരംവയ്ക്കാൻ ഒന്നുമില്ല. അച്ഛനെയും സഹോദരനെയും മകനെയും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളാണ് ഈ തീരദേശത്തുള്ളത്. ഇവരുടെ നഷ്ടം എന്നും തീരാനഷ്ടമാണ്, ഇവരെ സഹായിക്കാൻ ബാധ്യതയുണ്ടെന്നും രാഹുൽ പറഞ്ഞു.
കർഷകരും മത്സ്യത്തൊഴിലാളികളും
രാജ്യത്തെ കർഷകരും മത്സ്യത്തൊഴിലാളികളുമാണ് ഏറ്റവുമധികം ദുരിതം നേരിടുന്നത്. കൃഷിമന്ത്രാലയം എന്ന പോലെ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണം. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ളവ മനസിലാക്കുന്നതിനു കൂടുതൽ മികച്ച സംവിധാനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പൂന്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജസ്റ്റിൻ ജൂഡിൻ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട നിവേദനം രാഹുലിനു കൈമാറി. വിഴിഞ്ഞത്തും കന്യാകുമാരിയിലും രാഹുൽ സന്ദർശനം നടത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, എംപിമാരായ ശശി തരൂർ ,കെ.സി. വേണുഗോപാൽ, എംഎൽഎമാരായ , വി.എസ്. ശിവകുമാർ, എം. വിൻസെന്റ് തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
തോമസ് വർഗീസ്
സാന്ത്വനമായി രാഹുൽ
02:38 AM Dec 15, 2017 | Deepika.com