ന്യൂഡൽഹി: ഗുജറാത്തിൽ അധികാരം നില നിർത്തുമെങ്കിലും ബിജെപിക്കു , സീറ്റ് കുറയുമെന്നും ഹിമാചൽ പ്രദേശ് ബിജെപി തൂത്തുവാരുമെന്നും എക്സിറ്റ് പോളുകൾ. പതിവുപോലെ ബിജെപിയും കോൺഗ്രസും എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിപ്പറഞ്ഞു.
കഴിഞ്ഞ തവണ 115 സീറ്റ് നേടുകയും പിന്നീട് ആറു സ്വതന്ത്രരെ പാർട്ടിയിൽ ചേർക്കുകയും ചെയ്ത ബിജെപിക്ക് ഇത്തവണ കൂടുതൽ പേർ പ്രവചിക്കുന്നതു 110-ൽ താഴെ സീറ്റാണ്. 99 മുതൽ 146 വരെ സീറ്റ് ബിജെപി നേടുമെന്നു വിവിധ ഏജൻസികൾ പറയുന്നു.
കോൺഗ്രസിന് 82 സീറ്റ് വരെയേ എക്സിറ്റ് പോളിൽ പറയുന്നുള്ളൂ. കുറഞ്ഞത് 36 സീറ്റ്. കഴിഞ്ഞതവണ 61 സീറ്റിൽ ജയിച്ച കോൺഗ്രസിൽനിന്നു വിവിധ ഘട്ടങ്ങളിലായി ഇതുപതിലേറെപ്പേർ പൊഴിഞ്ഞുപോയി. എങ്കിലും അഞ്ചു സർവേകൾ കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കോൺഗ്രസിനു കിട്ടുമെന്നു പറഞ്ഞു. ബിജെപി 47 ശതമാനം, കോൺഗ്രസ് 42 ശതമാനം എന്നിങ്ങനെ വോട്ട് നേടുമെന്നാണു പ്രവചനം.
ഹിമാചൽ പ്രദേശിൽ എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് അനായാസവിജയം പ്രവചിക്കുന്നു. ബിജെപി ഗുജറാത്തിൽ 150 ലേറെ സീറ്റ് നേടുമെന്നു മുഖ്യമന്ത്രി വിജയ് രൂപാനി അവകാശപ്പെട്ടു. കോൺഗ്രസ് എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്ന നിലപാട് എടുത്തു. ഗുജറാത്തിൽ ഇന്നലെ നടന്ന രണ്ടാംഘട്ട ത്തിൽ 68.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ബിജെപി ജയിക്കുമെന്ന് എക്സിറ്റ് പോൾ
02:38 AM Dec 15, 2017 | Deepika.com