തിരുവനന്തപുരം: ഫാസിസ്റ്റ് ശക്തികളെ എതിർക്കാൻ യഥാർഥത്തിൽ താൽപര്യമുണ്ടോ എന്നു സിപിഎമ്മിനോടു രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ബിജെപിക്കെതിരായ പോരാട്ടത്തിൽ സിപിഎമ്മിന്റെ നിലപാട് എന്തെന്ന ചോദ്യം രാഹുൽ ഗാന്ധി ഉയർത്തിയത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബിജെപി ഉയർത്തുന്ന ഫാസിസമാണെന്നു സിപിഎം അംഗീകരിക്കുന്നുണ്ടോ എന്നു രാഹുൽ ചോദിച്ചു. ബിജെപിക്കെതിരേ നിലപാട് സ്വീകരിക്കാതിരിക്കുന്നതു ബിജെപിയെ പിന്തുണയ്ക്കുന്നതിനു തുല്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷവിമർശനമുയർത്തിയ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷൻ പ്രസംഗത്തിനൊടുവിലാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിനെയും പരാമർശിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയ്ക്ക് എന്തുകൊണ്ട് ഇത്രമാത്രം ജനപിന്തുണ കിട്ടി എന്നു കേരളം ഭരിക്കുന്നവർ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
പ്രതീക്ഷ തകർത്തു
സംസ്ഥാന സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നു വ്യക്തമാണ്. കേരള സർക്കാർ എന്നതു പോലെ മോദി സർക്കാരും ജനവിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. മൂന്നു വർഷം മുന്‍പ് രാജ്യത്തെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ പകർന്നു കൊണ്ടാണു നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളും വാഗ്ദാനങ്ങളും അവർ വിശ്വസിച്ചു. എന്നാൽ, അധികാരത്തിലേറി മൂന്നു വർഷം പിന്നിടുന്പോൾ നരേന്ദ്ര മോദി വിശ്വാസ്യതയുടെ കാര്യത്തിൽ പ്രതിസന്ധി നേരിടുകയാണ്. അദ്ദേഹത്തിന്റെ പ്രസംഗം അവർ കേൾക്കുന്നുണ്ട്. എന്നാൽ, വാക്കുകൾ വിശ്വസിക്കുന്നില്ല.
മോദിക്കു മിണ്ടാട്ടമില്ല
ഈയിടെയായി പ്രധാനമന്ത്രി എന്തുകൊണ്ടോ അഴിമതി എന്ന വാക്ക് ഉപയോഗിക്കുന്നില്ല. മുന്‍പൊക്കെ മോദിയുടെ പ്രസംഗങ്ങളിൽ അഴിമതിയേക്കുറിച്ചു സ്ഥിരമായി പറയുമായിരുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ മകന്റെ സ്ഥാപനത്തിന്റെ വിറ്റുവരവ് മൂന്നു മാസം കൊണ്ട് അന്‍പതിനായിരം രൂപയിൽനിന്ന് 80 കോടിയായി ഉയർന്നു. ഇതേക്കുറിച്ചു തങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല.
റാഫാൽ വിമാനം
റാഫേൽ വിമാന ഇടപാടിനേക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മോദി മറുപടി പറയുന്നില്ല. മുൻ സർക്കാരിന്റെ കാലത്തുണ്ടാക്കിയ കരാർ ഫ്രാൻസിൽ പോയപ്പോൾ പ്രധാനമന്ത്രി ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. അപ്പോൾ പ്രതിരോധമന്ത്രി ഗോവയിൽ മത്സ്യമാർക്കറ്റിലായിരുന്നു. പുതിയ കരാറിൽ പഴയതിനേക്കാൾ വില കൂടുതലാണോ കുറവാണോ എന്നു തങ്ങൾ ചോദിച്ചു. അതിനു സർക്കാർ മറുപടി നൽകിയില്ല. പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെ മാറ്റി എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിക്കു കരാർ നൽകി എന്ന ചോദ്യത്തിനും മറുപടിയില്ല. പ്രതിരോധ ഇടപാടുകൾ നടത്തുന്നതിനു മുന്‍പ് പാർലമെന്ററി കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിച്ചോ എന്ന ചോദ്യത്തിനും മറുപടി പറയുന്നില്ല. ഏതായാലും ഇതിനു ശേഷം മോദി അഴിമതി എന്ന വാക്ക് പ്രസംഗത്തിൽ ഉപയോഗിക്കുന്നില്ല.
അപമാനിക്കൽ
ഗുജറാത്തിൽ വികസനകാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനു പകരം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണു മോദി ശ്രമിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും തന്നെയും കോണ്‍ഗ്രസിനെയും അപമാനിച്ചു. എന്നാൽ, പ്രധാനമന്ത്രി പദത്തെ എന്നും മാനിക്കുന്നവരാണ് കോണ്‍ഗ്രസുകാർ. ബിജെപിയിൽനിന്നു വ്യത്യസ്തമായ സംസ്കാരമാണു തങ്ങൾക്കുള്ളത്. രാജ്യത്തെ വിഭജിക്കാനും ജനാധിപത്യസ്ഥാപനങ്ങളെ തകർക്കാനുമാണ് അവർ ശ്രമിക്കുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പരത്താൻ അവർ ശ്രമിക്കുന്നു. ഇതു രാജ്യത്തെ ശക്തിപ്പെടുത്തുകയല്ല, മറിച്ചു ദുർബലപ്പെടുത്തുകയേ ഉള്ളു.
യുവാക്കൾ അസ്വസ്ഥർ
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. യുവാക്കൾ അസ്വസ്ഥരാണ്. നോട്ടു നിരോധനത്തിന്റെ ദുരിതങ്ങൾ അവസാനിക്കുന്നതിനു മുന്‍പ് ഗബ്ബർസിംഗ് ടാക്സിലൂടെ ജനങ്ങളെയാകെ വീണ്ടും ദുരിതത്തിലാക്കി. തീരദേശത്തെ ജനങ്ങളുടെ ദുരിതം നേരിൽ കണ്ടു. അവരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു പരിഹാരം കാണാൻ ശ്രമിക്കും.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നു രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പടയൊരുക്കം സമാപന സമ്മേളനത്തിൽ യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ സ്വാഗതം പറഞ്ഞു. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ജനതാദൾ - യു സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻ.കെ. പ്രേമചന്ദ്രൻ, സി.പി. ജോണ്‍, ജോണി നെല്ലൂർ, ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
ഫാസിസ്റ്റുകളോടുള്ള സിപിഎമ്മിന്റെ നയമെന്ത്്?
02:38 AM Dec 15, 2017 | Deepika.com