തിരുവനന്തപുരം: നദികളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിച്ചാൽ മൂന്നു വർഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടെയോ ശിക്ഷ ചുമത്തുന്നതിനുള്ള ഓർഡിനൻസിന് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഇന്നലെ ഒപ്പുവച്ചതായി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
2003-ലെ ജലസേചന- ജലസംരക്ഷണ ആക്ടിന്റെ പ്രസക്ത വകുപ്പുകൾ ഭേദഗതി ചെയ്തും പുതിയ വകുപ്പുകൾചേർത്തും കർശന നടപടി ഉൾപ്പെടുത്തിയാണ് ഓർഡിനൻസിനു രൂപം നൽകിയത്.
ചപ്പുചവറുകളുടെയോ അഴുക്കുകളുടെയോ വിസർജ്യങ്ങളുടെയോ രൂപത്തിലോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള മാലിന്യങ്ങൾ ജലാശയങ്ങളിലോ നദികളിലോ ജലവിതരണ സംവിധാനങ്ങളിലോ നിക്ഷേപിക്കുന്നതും മലിനജലം ഒഴുക്കിവിടുന്നതും ഇതോടെ കുറ്റകരമാകും. രണ്ടുലക്ഷം രൂപ വരെ പിഴ ചുമത്താൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് അധികാരം നൽകുന്ന പുതിയ വകുപ്പും കൂട്ടിച്ചേർത്തിട്ടുണ്ട്. കുറ്റം ആവർത്തിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് ആറു മാസം തടവുശിക്ഷ ലഭിക്കും.
നദികളുടെയും ജലാശയങ്ങളുടെയും മലിനീകരണം വലിയ പ്രശ്നമായതിനാലാണ് നിയമസഭാസമ്മേളനം വരെ കാത്തിരിക്കാതെ ഓർഡിനൻസ് കൊണ്ടുവന്നതെന്നും മന്ത്രി അറിയിച്ചു.
ജലാശയങ്ങളിൽ മാലിന്യം: തടവുശിക്ഷ പ്രാബല്യത്തിൽ
02:14 AM Dec 15, 2017 | Deepika.com