തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള തർക്കങ്ങളടക്കമുള്ള സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനങ്ങൾ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോർട്ടു ചെയ്തു.
പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ രേഖയെ സംബന്ധിച്ചു ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിക്കു മുന്‍പായി സംസ്ഥാന സമിതി ചർച്ച ചെയ്യും. ബിജെപിയെയും കോണ്‍ഗ്രസിനെയും മുഖ്യശത്രുക്കളായി കാണുകയും ദേശീയതലത്തിൽ വിശാല മതേതര സഖ്യം രൂപപ്പെടുത്താനുമാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. ഇതിൽ ഇപ്പോൾ മാറ്റം വരുത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് ബന്ധം നേരത്തേ കേന്ദ്രക്കമ്മിറ്റി തള്ളിക്കളഞ്ഞതാണെന്നും സീതാറാം യെച്ചൂരി സിപിഎം സെക്രട്ടേറിയറ്റിൽ പറഞ്ഞു.
കേരളത്തിൽ ഇടതുമുന്നണി വിപുലീകരിക്കുന്നതടക്കമുള്ള രാഷ്ട്രീയ വിഷയങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചർച്ച ചെയ്തേക്കും. എം.പി.വീരേന്ദ്രകുമാറിന്റെ ഇടതുമുന്നി പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ ഇന്നലെ ചർച്ച നടന്നില്ല. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സംസ്ഥാനത്തെ പാർട്ടിതന്നെയെടുക്കുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു നടന്ന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സെക്രട്ടേറിയറ്റ് സംതൃപ്തി രേഖപ്പെടുത്തി. സിപിഐയുമായുള്ള തർക്കങ്ങൾ നീട്ടിക്കൊണ്ടുപോകരുതെന്നും മുന്നണിയുമായി സഹകരിക്കാൻ താൽപര്യമുള്ളവരെ കൂടെകൂട്ടാമെന്നും കേന്ദ്ര നേതാക്കൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകി. ഇതിനായി ഞായറാഴ്ച ഇടതുമുന്നണി യോഗം വിളിക്കാനും തീരുമാനിച്ചു.
സിപിഎം സെക്രട്ടേറിയറ്റ് ഇന്നും ചേരും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കു പുറമേ പോളിറ്റ്ബ്യറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
മുന്നണി വിപുലീകരണം; ഞായറാഴ്ച ഇടതു മുന്നണി യോഗം
01:53 AM Dec 15, 2017 | Deepika.com