ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 68.70 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വടക്കൻ ജില്ലകളിലെയും മധ്യഗുജറാത്തിലെയും 93 നിയമസഭാ സീറ്റുകളിലാണ് അവസാനഘട്ടമായ ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. 851 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.വോട്ടർമാരുടെ എണ്ണം 2.22 കോടിയും. തിങ്കളാഴ്ചയാണു വോട്ടെണ്ണൽ.
ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ (മെഹ്സാന) അൽപേഷ് ഠാക്കൂർ (രാധൻപുർ) ജിഗ്നേഷ് മേവാനി (വാദ്ഗാം) എന്നിവരാണ് ഇന്നലെ ജനവിധി തേടിയവരിൽ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിയമസഭാ മണ്ഡലമായിരുന്ന മണിനഗറിൽ ശ്വേത ബ്രഹ്മഭട്ടിനെയാണു കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. വിദേശത്ത് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ ബിജെപിയുടെ സിറ്റിംഗ് എംഎൽഎ സുരേഷ് പട്ടേലിനെ നേരിടുന്നു.
182 അംഗ സഭയിലെ 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്പതിനായിരുന്നു. നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽഗാന്ധിക്കും തെരഞ്ഞെടുപ്പ് ഫലം അതീവ നിർണായകമാണ്. രണ്ടു പേരും സംസ്ഥാനത്തു ദിവസങ്ങളോളം പ്രചാരണത്തിനിറങ്ങി. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടി. കോൺഗ്രസ് 61 സീറ്റുകളും സ്വന്തമാക്കിയിരുന്നു.
രണ്ടാംഘട്ടം: ഗുജറാത്തിൽ റിക്കാർഡ് പോളിംഗ്
01:53 AM Dec 15, 2017 | Deepika.com